ഫിഫ ലോകകപ്പ് പ്രീക്വാർട്ടറില്‍ അർജന്റീനയോടു തോറ്റു പുറത്തായതിനു പിന്നാലെ ഫിഫയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് താരങ്ങളും പരിശീലകനും. ലോകകപ്പ് ഒത്തുകളിയാണെന്നും കപ്പ് അര്‍ജന്റീനയ്ക്കു കൈമാറിക്കഴിഞ്ഞതായും ഈജിപ്ത് ഫോർവേഡ് മുസ്തഫ സിക്കോ പ്രതികരിച്ചു. മത്സരത്തില്‍ ഈജിപ്തിനായി സിക്കോ നേടിയ ഗോൾ വാർ പരിശോധനകൾക്കു ശേഷം റഫറി പിൻവലിച്ചിരുന്നു. ഈജിപ്ത് താരം ഹെയ്സം ഹസൻ അർജന്റീന പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി.
റഫറി ഫ്രാൻകോയിസ് ലെറ്റക്സിയറിന്റെ നടപടി ഏകപക്ഷീയമാണെന്നും സിക്കോ ആരോപിച്ചു. ‘‘കപ്പ് അർജന്റീനയ്ക്കു നൽകിക്കഴിഞ്ഞു. അവർ ലോകകപ്പ് വിജയിച്ചു. ഇതു വ്യക്തമായ അനീതിയാണ്. മത്സരത്തിന്റെ തുടക്കം മുതൽ റഫറി ഈജിപ്തിന് എതിരാണ്. അർജന്റീനയ്ക്കെതിരെ 2–0ന് മുന്നിലെത്താൻ ഞങ്ങളെ അനുവദിച്ചില്ല. ഈ ടൂർണമെന്റ് ഒത്തുകളിയാണ്.’’– ഈജിപ്ത് താരം ആരോപിച്ചു. മത്സരത്തിൽ ഈജിപ്ത് ചതിക്കപ്പെട്ടതായി പരിശീലകൻ ഹൊസ്സാം ഹസ്സനും ആരോപിച്ചു. ‘‘ദൗർഭാഗ്യത്തെക്കുറിച്ചു സംസാരിക്കാൻ ഞാനില്ല. ഈജിപ്തിനെ ഇന്ന് അവർ ചതിച്ചു. അനീതിയാണു ഞങ്ങൾ നേരിട്ടത്.’’– ഈജിപ്ത് പരിശീലകൻ പ്രതികരിച്ചു.ഈജിപ്തിന്റെ ഹംദി ഫാത്തിയെ അർജന്റീന താരം അലക്സിസ് മാക് അലിസ്റ്റർ വീഴ്ത്തിയതിന് പെനാൽറ്റി അനുവദിക്കാത്തത് വലിയ പിഴവാണെന്നും ഈജിപ്ത് പരിശീലകൻ അവകാശപ്പെട്ടു. ‘‘ഒരു ബഹുമാനമോ, ഫെയർ പ്ലേയോ ഇല്ലാത്ത രീതിയിലായിരുന്നു മത്സരത്തിലെ നീക്കങ്ങൾ.
ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിക്കളഞ്ഞു. വിഎആർ പരിശോധന പോലും നടത്തിയിട്ടില്ല. രണ്ടാം ഗോൾ അനുവദിച്ചില്ല. ഇനി ലോകകപ്പിലെ ഒരു മത്സരവും ഞാന്‍ കാണില്ല. കാരണം അത്രയേറെ അനീതിയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ലോക ചാംപ്യൻമാർ ടൂർണമെന്റിൽ നിലനിൽക്കണമെന്നാണ് അവർക്ക് താൽപര്യം. മെസ്സി ഇവിടെ ഉണ്ടായിരിക്കണം. ലോക ചാംപ്യൻമാർക്ക് എല്ലാ തരത്തിലുള്ള പിന്തുണയും ഇവിടെ ലഭിക്കുന്നുണ്ട്.’’– ഈജിപ്ത് പരിശീലകൻ ആരോപിച്ചുരണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പ്രീക്വാർട്ടറിൽ അർജന്റീന ഈജിപ്തിനെ മറികടന്നത്. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവു സംഭവിച്ചത്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ പതിനാല് മിനിറ്റിനിടെയാണ് അർജന്റീനയുടെ മൂന്നു ഗോളുകളും പിറന്നത്. ക്രിസ്റ്റ്യൻ റൊമേറോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്‌തത്. ഈജിപ്തിനായി യാസർ ഇബ്രാഹിമും (15) മൊസ്തഫ സിക്കോയും (67) ഗോൾ നേടി

