ഓൺലൈൻ വെബ് ട്രേഡിങ്ങിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് 62കാരനിൽനിന്ന് 11.21 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഐരാപുരം തൃക്കളത്തൂർ സ്വദേശി ജോസ് ചെറിയയുടെ പരാതിയിൽ കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 11നാണ് വാട്സ്ആപ് കാൾ വഴി ഇൻഫോസിസ് ഓഫിസിൽനിന്നാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. എക്സ് ട്രേഡിങ് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ചശേഷം 21,000 രൂപ നിക്ഷേപിച്ചാൽ ദിനേനയോ മാസത്തിലോ വലിയ ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ഗ്ലോബൽ ട്രേഡിങ് ആണെന്നും ഡോളറിൽ മാത്രമേ റിട്ടേൺ നൽകാനാകൂ എന്നും തെറ്റിദ്ധരിപ്പിച്ച് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കി. ഫോൺ സ്ക്രീൻ ഷെയറിങ് വഴിയും ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കിയും പലതവണകളായി ആകെ 11,21,831 രൂപയാണ് സംഘം കവർന്നത്.

