Breaking
Mon. Jun 22nd, 2026

മരാമത്ത് വകുപ്പും ജലഅതോറിറ്റിയും തമ്മിൽ പരസ്പരം പഴിചാരുമ്പോൾ പൊട്ടിയ പൈപ്പ് നന്നാക്കാതെ ശുദ്ധജലം പാഴാകുന്നു. മലപ്പുറം–വേങ്ങര റോഡിലാണ് റോഡിന്റെ അരികുകളിലെ മണ്ണും മറ്റു മാലിന്യങ്ങളും മരാമത്ത് വിഭാഗം മണ്ണുമാന്തി ഉപയോഗിച്ചു നീക്കം ചെയ്യുന്നതിനിടെ പൈപ്പുകൾ പൊട്ടുന്നത്. ഒരാഴ്ചയിലധികമായി പണി തുടങ്ങിയിട്ട്.

ഒന്നര മീറ്റർ ആഴത്തിൽ പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് നിയമമെന്നും ഇതു പാലിക്കാതെ ജലഅതോറിറ്റി പൈപ്പുകൾ സ്ഥാപിച്ചതിനാലാണ് മണ്ണുമാന്തി ഉപയോഗിക്കുമ്പോൾ പൈപ്പുകൾ പൊട്ടുന്നതെന്നും ഇവ നന്നാക്കാനുള്ള ഉത്തരവാദിത്തം ജലഅതോറിറ്റിക്കാണെന്നുമാണ് മരാമത്ത് വിഭാഗത്തിന്റെ നിലപാട്. എന്നാൽ പൈപ്പ് പൊട്ടിക്കുന്നത് മരാമത്ത് വിഭാഗമാണെന്നും ഇവരാണ് പൈപ്പുകൾ നന്നാക്കേണ്ടതെന്നാണ് ജലഅതോറിറ്റിയുടെ വാദം.

കോൽമണ്ണ മുതൽ പാണക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിൽ ഒട്ടേറെയിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. താഴ്ഭാഗങ്ങളിലുള്ള പൈപ്പുകൾ പൊട്ടിയതു നന്നാക്കാത്തതിനാൽ ജലഅതോറിറ്റി പമ്പിങ് നടത്തുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട്. ഒരാഴ്ചയോളമായി പലയിടങ്ങളിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട്. വകുപ്പുകൾ പരസ്പരം പഴിചാരുന്നതോടെ ആരു നന്നാക്കുമെന്ന് അറിയാത്ത സ്ഥിതിയാണ്. ഇതോടെ പ്രദേശത്തെ ശുദ്ധജല വിതരണമാണു മുടങ്ങുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *