മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന്റെ ഭാഗത്ത് കടുത്ത അനാസ്ഥകളുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തമുഖത്ത് ജനം പകച്ചുനിൽക്കുകയാണ്. സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സർക്കാരിന് മുൻകരുതൽ ജാഗ്രത ഉണ്ടായില്ല. ജൂലൈ 31ലെ അതിതീവ്രമഴ ആരംഭിച്ച ഘട്ടത്തിൽ ആവശ്യമായ മുന്നറിയിപ്പോ മുൻകരുതലുകളോ ഉണ്ടായില്ല. വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ ദുരന്തവും അനാസ്ഥയുടെ ഫലമാണ്. അതിതീവ്രമഴയുണ്ടായിട്ടും ചട്ടപ്രകാരമുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചില്ല. മഴ ആരംഭിച്ചതിന് ശേഷമാണ് അലർട്ടുകൾ വന്നത്. മണ്ണിടിച്ചിൽ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ ഉണ്ടായില്ല. മുന്നറിയിപ്പില്ലാതെയാണ് മൂഴിയാർ ഡാം തുറന്നുവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് അത്യന്തം നിരാശജനകമായ കാര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ച പിന്നിട്ടിട്ടും കടലിൽ കാണാതായതവരെ കണ്ടെത്തിയിട്ടില്ല. അതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന് അലംഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.
മഴക്കെടുതി നേരിടുന്നതിൽ അനാസ്ഥ, മുന്നറിയിപ്പില്ലാതെ ഡാം തുറന്നു,ജനം പകച്ചുനിൽക്കുന്നു- പിണറായി വിജയൻ

