Breaking
Sat. Sep 19th, 2026

‘മത്സരയോട്ടം വേണ്ട’; ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. നവംബര്‍ 1 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.പുതിയ സംവിധാനമനുസരിച്ച് ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കര്‍ശനമായും കുറഞ്ഞ സമയ ഇടവേള പാലിക്കേണ്ടതുണ്ട്. നഗരങ്ങളില്‍ 5 മിനിറ്റും ഗ്രാമീണ പാതകളില്‍ 10 മിനിറ്റും ആയിരിക്കും ചുരുങ്ങിയ ഇടവേള. ഇതുവഴി യാത്രക്കാരെ പിടിക്കുന്നതിനായുള്ള ബസുകളുടെ മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിപിഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പുകള്‍ വഴിയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുമാണ് തത്സമയ ലൊക്കേഷനുകളും സമയക്രമവും നിരീക്ഷിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഏകദേശം 7,000 സ്വകാര്യ ബസുകളും 4,468 കെഎസ്ആര്‍ടിസി ബസുകളുമാണ് സര്‍വീസ് നടത്തുന്നത്.കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് ഉള്‍പ്പെടു ത്തുന്നതിനായി സ്വകാര്യ ബസ് ഉടമകളില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ നിന്നും ട്രിപ്പ് ഷെഡ്യൂളുകള്‍ ശേഖരിക്കുന്ന പ്രവൃത്തികള്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 1ന് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി റൂട്ടുകളിലെ കൃത്യവും സുരക്ഷിതവുമായ സമയക്രമം തയ്യാറാക്കാന്‍ ഈ വിവരങ്ങള്‍ സോഫ്റ്റ്വെയറിലേക്ക് നല്‍കും.

കേരള ബസ്സ്, ബസ് ടൈം പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ യാത്രക്കാര്‍ക്ക് തത്സമയ വിവരങ്ങള്‍ നല്‍കും. മത്സരയോട്ടം മൂലമുണ്ടാകുന്ന അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍വീസുകള്‍ക്കിടയില്‍ കൃത്യമായ ഇടവേളകളും അനുയോജ്യമായ സമയക്രമവും ഉണ്ടായാല്‍ ബസുകള്‍ക്ക് സുഗമമായി സര്‍വീസ് നടത്താന്‍ കഴിയുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നന്‍ വ്യക്തമാക്കി.റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പെര്‍മിറ്റുകള്‍ നല്‍കുമ്പോള്‍ നിലവിലുള്ള ട്രിപ്പ് ഇടവേളകള്‍ പരിശോധിക്കാത്ത ആര്‍ടിഎയുടെ നയങ്ങള്‍ക്കെതിരെ ബസ് ഉടമകള്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റോഡ് സുരക്ഷയാണ് പ്രധാന ലക്ഷ്യ മെന്നിരിക്കെ കെഎസ്ആര്‍ടിസി ബസുകളെയും ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നഗരങ്ങളിലെ നിയമങ്ങള്‍ ഗ്രാമീണ മേഖലകളിലെ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും സ്വകാര്യ ബസ് ഉടമകള്‍ പങ്കുവെച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *