ഇത്തവണയും കാട്ടിനുള്ളിലെ ഊരുകളിലെ ആദിവാസികൾക്ക് വോട്ട്ചെയ്യാൻ കാടിറങ്ങേണ്ട, ആദിവാസികൾക്ക് വോട്ട്ചെയ്യാൻ സ്പെഷൻ പോളിങ് ബൂത്ത് ഒരുക്കുന്നു. മുണ്ടേരി കാട്ടിനുള്ളിലെ ഇരുട്ടുകുത്തി, കുമ്പളപ്പാറ, വാണിയമ്പുഴ, തരിപ്പപൊട്ടി എന്നീ ഊരുകളിലെ വോട്ടർമാർക്ക് വാണിയമ്പുഴ വനം സ്റ്റേഷനിലും വഴിക്കടവ് പുഞ്ചക്കൊല്ലി. അളയ്ക്കൽ ഊരുകളിലെ വോട്ടർമാർക്ക് പുഞ്ചക്കൊല്ലി പ്രീ സ്കൂളിലുമാണ് പോളിങ് ബൂത്ത് സജ്ജമാക്കുന്നത്. പോളിങ്ബൂത്ത് ഒരുക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ സംഘവും കേന്ദ്ര പൊലീസ് സേനയും സ്ഥലം സന്ദർശിച്ചു. കാട്ടിനുള്ളിലെ ഊരുകളിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്താനുള്ള യാത്ര ദുരിതം കാരണം മിക്കവരും വോട്ട് ചെയ്യാത്ത സാഹചര്യം കണക്കിലെടുത്താണ് സ്പെഷൽ ബൂത്ത് സജ്ജീകരിക്കാൻ നടപടിയുണ്ടായത്. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് സ്പെഷൽ ബൂത്ത് ആദ്യം സ്ഥാപിച്ചത്. ഇതിനുശേഷം നടന്ന 2 ഉപതിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും സ്പെഷൽ ബൂത്തുകളു ണ്ടായിരുന്നു. പുഞ്ചക്കൊല്ലി ബൂത്തിനു കീഴിൽ 247 വോട്ടർമാരാണുള്ളിൽ 127 പുരുഷൻമാരും 120 സ്ത്രീകളുമാണ്. വാണിയമ്പുഴ ബൂത്തിനു കീഴിലെ 302 വോട്ടർമാരിൽ 153 പുരുഷൻമാരും 149 സ്ത്രീകളുമാണ്. ബിഎൽഒമാർ എല്ലാവർക്കും വോട്ടർ സ്ലിപ് ഇതിനകം എത്തിച്ച് നൽകിയിട്ടുണ്ട്. പരമാവധി പേരെ വോട്ട് ചെയ്യിപ്പിക്കാനാണ് ലക്ഷ്യം. ഇതിനായി റവന്യു, വനം, പൊലീസ്, ഐടിഡിപി ഉദ്യോഗസ്ഥരുടെ സംഘം ഊരുകളിലെത്തി ബോധവൽക്കരണം നടത്തിയിരുന്നു.

