അറിയാല്ലോ, ഇത് അർജന്റീനയാണ്. ലയണൽ മെസ്സിയും പിള്ളേരും ഇങ്ങനെയാണ്. 85 മിനിറ്റുവരെ പിന്നിൽനിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് നിലവിലെ ചാംപ്യൻമാരായ അർജന്റീന ഒരിക്കൽ കൂടി ലോകകപ്പ് ഫൈനലിലേക്കു കടന്നിരിക്കുന്നു. 85–ാം മിനിറ്റിൽ എന്‍സോ ഫെർണാണ്ടസും 90+2–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയുടെ ഗോൾ സ്കോറർമാര്‍. പക്ഷേ രണ്ടു ഗോളുകൾക്കും വഴിയൊരുക്കി നൽകിയത് ഒരേയൊരാൾ സാക്ഷാൽ ലയണൽ മെസ്സി. ഗോളടിക്കാൻ സാധിച്ചില്ലെങ്കിലും അസിസ്റ്റുകളുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ ഗോൾഡൻ ബൂട്ട് മെസ്സി ഏറക്കുറെ വിജയിച്ചു കഴിഞ്ഞു. എട്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് മെസ്സിക്ക് ഈ ലോകകപ്പിലുള്ളത്. രണ്ടാമതുള്ള കിലിയൻ എംബപെയ്ക്ക് എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണുള്ളത്. പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ രണ്ടു ഗോളുകൾക്കു പിന്നിൽനിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച ത്രില്ലിങ് മത്സരത്തിനു സമാനമായിരുന്നു ഇംഗ്ലണ്ടിനെതിരെയും അർജന്റീനയുടെ പോരാട്ടം. പിന്നിൽനിന്നു തിരിച്ചടിക്കുന്ന കാര്യത്തിൽ ലയണൽ സ്കലോനിയുടെ ടീമിനു വീര്യമേറും.
ഉന്തും തള്ളുംനിറഞ്ഞ 45 മിനിറ്റുകൾ എന്നതിൽ കവിഞ്ഞ് വലിയ ഗോൾ നീക്കങ്ങളോ, അവസരങ്ങളോ ആദ്യ പകുതിയിൽ കണ്ടില്ല. ആദ്യ 45 മിനിറ്റുകളിൽ അർജന്റീന രണ്ട് ഗോളവസരങ്ങളും ഇംഗ്ലണ്ട് ഒരു അവസരവുമാണ് ആകെ സൃഷ്ടിച്ചത്. എന്നാൽ ഓൺടാർഗറ്റ് ഷോട്ടുകൾ ഒന്നുമില്ല. അതേസമയം ആദ്യ പകുതിയിൽ അർജന്റീന 12 ഫൗളുകളും ഇംഗ്ലണ്ട് ഏഴു ഫൗളുകളുമാണു വഴങ്ങിയത്. ഗ്രൗണ്ടില്‍ ഇരു വിഭാഗങ്ങളുടെയും ഉന്തും തള്ളും നിയന്ത്രിക്കാൻ റഫറി നന്നെ പാടുപെട്ടു. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിട്ട ടീമിൽ ഒരു മാറ്റവുമായാണ് പരിശീലകൻ ലയണൽ സ്കലോനി അർജന്റീന ടീമിനെ ഇറക്കിയത്. റോഡ്രിഗോ ഡിപോളിനു പകരം ജിയുലിയാനോ സിമിയോണി ടീമിലെത്തി. എന്നാൽ ക്വാർട്ടറിൽ നോർവേയെ നേരിട്ട ടീമിൽ മൂന്ന് മാറ്റങ്ങളാണ് ഇംഗ്ലണ്ട് കൊണ്ടുവന്നത്. എസ്രി കൊൻസയ്ക്കും നിക്കോ ഒറെയ്‍ലിക്കും പകരം റീസ് ജെയിംസ്. ജെഡ് സ്പെൻസര്‍ എന്നിവർ ടീമിലെത്തി. നോനി മദുവെകെയ്ക്കു പകരം അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ മോർഗൻ റോജഴ്സും സ്റ്റാർട്ടിങ് ലൈനപ്പില്‍.
അര്‍ജന്റീന താരങ്ങളുടെ ഫൗളുകളോടെയാണ് മത്സരത്തിനു തുടക്കമായത്. രണ്ടാം മിനിറ്റിൽ ലിയാൻഡ്രോ പെരെഡസ് ജൂഡ് ബെല്ലിങ്ങാമിനെയും പിന്നാലെ എൻസോ ഫെർണാണ്ടസ് ആൻഡേഴ്സനെയും ഫൗൾ ചെയ്തു. പിന്നാലെ താരങ്ങൾ തമ്മിലെ തർക്കവും തുടങ്ങി. ഇംഗ്ലണ്ട് താരങ്ങള്‍ പന്തുമായി അർജന്റീന ബോക്സ് വരെ എത്തിയപ്പോഴെല്ലാം പ്രതിരോധ താരങ്ങൾ കൃത്യമായി തടഞ്ഞ് ലോകചാംപ്യൻമാർക്കുള്ള ഭീഷണികൾ ഒഴിവാക്കി. 21–ാം മിനിറ്റിൽ അർജന്റീനയുടെ ഗോൾ നീക്കം. സൂപ്പർ താരം ലയണൽ മെസ്സിക്ക് ബോക്സിൽ വച്ച് പന്തു ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.
2–ാം മിനിറ്റിൽ പന്തുമായി അർജന്റീന ബോക്സിലേക്കു കയറാൻ ശ്രമിച്ച ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമിനെ എന്‍സോ ഫെർണാണ്ടസ് ഫൗൾ ചെയ്തു വീഴ്ത്തി. ഡെക്‌ലാൻ റൈസിന്റെ ഫ്രീകിക്കിൽ ജോൺ സ്റ്റോൺ,സ് തല വച്ചെങ്കിലും പന്ത് പുറത്തേക്കാണു പോയത്. 35–ാം മിനിറ്റിൽ ബെല്ലിങ്ങാമിനെ നഹുവേൽ മൊളിന ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന് വീണ്ടും ഫ്രീകിക്ക്. ഇംഗ്ലണ്ട് താരം റീസ് ജെയിംസിന്റെ ഫ്രീകിക്ക് അർജന്റീന താരങ്ങൾ തട്ടിയകറ്റി. 37–ാം മിനിറ്റില്‍ ലയണല്‍ മെസ്സിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഇംഗ്ലണ്ട് താരം ഇലിയറ്റ് ആൻഡേഴ്സൻ യെല്ലോ കാർഡ് കണ്ടു.
38–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ബോക്സിനു പുറത്തുനിന്ന് അർജന്റീന താരം എൻസോ ഫെർണാണ്ടസ് എടുത്ത ഷോട്ട്, ബാറിനു മുകളിലൂടെ പുറത്തേക്കുപോയി.42–ാം മിനിറ്റിൽ പന്തുമായി മുന്നേറുകയായിരുന്ന ഇംഗ്ലണ്ട് താരം മോർഗൻ റോജേഴ്സിന്റെ ജഴ്സിയിൽ പിടിച്ചു വലിച്ചതിന് അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനസും െയല്ലോ കാർഡ് കണ്ടു. മൂന്ന് മിനിറ്റ് അധികസമയമാണ് ആദ്യ പകുതിക്ക് അനുവദിച്ചത്. ഈ സമയത്തും ഗോൾ വീഴാതിരുന്നതോടെ ആദ്യ പകുതിയിലെ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
അർജന്റീനയുടെ ആക്രമണത്തോടെയാണു രണ്ടാം പകുതിയുടെ തുടക്കം. 47–ാം മിനിറ്റിൽ അർജന്റീന താരം യൂലിയൻ അൽവാരസ് തുടർച്ചയായി വല കുലുക്കാൻ ഷോട്ടുകൾ ഉതിർത്തപ്പോൾ ഇംഗ്ലിഷ് ഗോൾ കീപ്പർ ജോർദാൻ പിക്ഫോഡിന്റെ പ്രതിരോധമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 55–ാം മിനിറ്റിൽ ഇംഗ്ലണ്ടിന് മത്സരത്തിലെ ആദ്യ ലീഡ്. മോർഗൻ റോജർസ് നൽകിയ പന്ത് വലയിലെത്തിച്ചത് ആന്തണി ഗോർഡൻ. (1–0). വലതു വിങ്ങിൽ ഡെക്‌ലാൻ റൈസിൽ നിന്നാണ് മോർഗൻ റോജർസിലേക്കു പന്തെത്തിയത്. ബോക്സിനു വെളിയിൽനിന്ന് റോജർസ് ഗോൾ ഏരിയയിലേക്കു പന്തു നീട്ടി നൽകി. പ്രതിരോധ താരങ്ങളെ മറികടന്ന് ഓടിയെത്തിയ ഗോർഡന് പന്ത് വലയിലേക്കു തട്ടിയിടാൻ കാല്‍വയ്ക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ഡൈവ് ചെയ്തു നോക്കിയെങ്കിലും പ്രതിരോധം സാധ്യമായില്ല. ഇംഗ്ലണ്ട് മുന്നിൽ.
ഗോൾ വീണതോടെ സമനില പിടിക്കാനുള്ള ശ്രമങ്ങൾ അർജന്റീന സജീവമാക്കി. 61–ാം മിനിറ്റിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് ഇംഗ്ലിഷ് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. ഗോൾ വഴങ്ങിയതോടെ 64–ാം മിനിറ്റിൽ അർജന്റീനയുടെ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ. മിഡ്ഫീൽഡിൽ ലിയാൻഡ്രോ പരെഡസിനെ പിൻവലിച്ച പരിശീലകൻ ലയണല്‍ സ്കലോനി നിക്കോ ഗോൺസാലസിനെ പകരക്കാരനാക്കി. 66–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ഡെക്‌ലാൻ റൈസിന്റെ ഗോൾ ശ്രമത്തിൽനിന്ന് അർജന്റീന രക്ഷപെട്ടു. ബോക്സിനു വെളിയിൽനിന്നുള്ള ലോ സ്ട്രൈക്ക് അർജന്റീന ഗോളി മാർട്ടിനസ് അനായാസം സേവ് ചെയ്തു.
69–ാം മിനിറ്റിൽ പകരക്കാരൻ നിക്കോ ഗോൺസാലസിന്റെ ഹെഡറിലൂടെ അർജന്റീനയുടെ തകർപ്പൻ നീക്കം. പെനൽറ്റി ഏരിയയിലേക്ക് മെസ്സി നൽകിയ മനോഹരമായ ക്രോസിൽ തല വയ്ക്കുകയായിരുന്നു ഗോൺസാലസിന്റെ ദൗത്യം. എന്നാൽ അതിലും മികച്ചൊരു ഡൈവിലൂടെ ഗോളി ജോർദാൻ പിക്ഫോഡ് ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തു. പിന്നാലെ വീണ്ടും അർജന്റീനയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ വന്നു. നിക്കോളാസ് ഓട്ടമെൻഡിയും റോഡ്രിഗോ ഡി പോളും കളത്തിൽ. ഗോൾ നേടിയ ആന്തണി ഗോർഡനെ പിൻവലിച്ച ഇംഗ്ലണ്ട് പ്രതിരോധ താരം കൊൻസയെയാണ് പകരം കൊണ്ടുവന്നത്. 76–ാം മിനിറ്റിൽ വീണ്ടും അർജന്റീനയുടെ ഗോൾ ശ്രമം. വലതു വിങ്ങിൽനിന്ന് ഡിപോൾ നൽകിയ പാസിൽ അലക്സിസ് മാക് അലിസ്റ്ററുടെ ഹെഡര്‍. എന്നാൽ പോസ്റ്റിനു മുന്നിൽ ഉറച്ചുനിന്ന ഗോൾ കീപ്പർ പിക്ഫോഡ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി.
സമനിലയ്ക്കായി തുടർച്ചയായി നടത്തിയ നീക്കങ്ങളുടെ ഫലം 85–ാം മിനിറ്റിൽ അർജന്റീനയ്ക്കു ലഭിച്ചു. പിന്നീടു സംഭവിച്ചതെല്ലാം അദ്ഭുതങ്ങളായിരുന്നു. ലയണൽ മെസ്സി നൽകിയ പന്തിൽ ബോക്സിനു മുന്നിൽ മധ്യഭാഗത്തുനിന്ന് എൻസോ ഫെർണാണ്ടസിന്റെ നെടുനീളൻ ഷോട്ട് ഇംഗ്ലണ്ട് ഗോൾ കീപ്പറെയും മറികടന്ന് വലയിലെത്തി. സ്കോർ 1–1. രണ്ടാം പകുതിക്ക് ഒൻപതു മിനിറ്റാണ് റഫറി ഇൻജറി ടൈമായി അനുവദിച്ചത്. എന്നാൽ ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അർജന്റീന ലീഡെടുത്തു. ലയണൽ മെസ്സി നൽകിയ ക്രോസിൽ പകരക്കാരൻ താരം ലൗറ്റാരോ മാർട്ടിനസ് ഹെഡ് ചെയ്തു. സെമി ഫൈനലിൽ അർജന്റീന ആദ്യമായി മുന്നിൽ. 2–1. അവസാന മിനിറ്റുകളിൽ രണ്ടു ഗോളുകൾ വഴങ്ങിയതിന്റെ ആഘാതത്തിൽനിന്ന് ഇംഗ്ലണ്ടിന് ഒരു മടങ്ങിവരവ് സാധ്യമായില്ല. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും അർജന്റീന ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ അർജന്റീന സ്പെയിനെ നേരിടും. സ്പെയിനിന്റെ തന്ത്രങ്ങളും അർജന്റീനയുടെ വേഗതയും തമ്മിലുള്ള പോരാട്ടമാകും ഇത്.

