കാൻസർ, വൃക്ക, ക്ഷയ രോഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി. നിലവിൽ 1000 രൂപയാണ് നൽകിയിരുന്നത്. ബജറ്റിലെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിച്ചത്. ആരോഗ്യ വകുപ്പിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ബി പി എൽ വിഭാഗത്തിൽ പെട്ടവർക്ക് ചികിത്സാ കാലയളവിലാണ് ഈ ആനുകൂല്യം ലഭിക്കുക.
അതിനിടെ ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം തുടങ്ങി. പെന്‍ഷനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്. അടുത്ത മാസം മൂന്നിനം പെന്‍ഷൻ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അതേ സമയം പെന്‍ഷൻ കമ്പനിക്ക് വായ്പയ്ക്കായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു.
പെന്‍ഷൻ മുടങ്ങാതിരിക്കാൻ 9 ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലായിരുന്നു ലക്ഷ്യം. 1325 കോടിയാണ് സമാഹരിച്ചത്. സര്‍ക്കാരിൽ നിന്ന് തുക തിരികെ കിട്ടാൻ കാലതാമസമെന്ന് സംഘങ്ങൾ പരാതിപ്പെടുകയും പുതിയ കണ്‍സോര്‍ഷ്യത്തിനുള്ള സാധ്യത യുഡിഎഫ് സര്‍ക്കാര്‍ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഹകരണ വകുപ്പിന്‍റെ നടപടി.

