മലയാള സിനിമയിൽ വേറിട്ട ചലച്ചിത്ര സമീപനങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ സംവിധായകനാണ് ആർ. ശരത്ത്. അദ്ദേഹത്തിന്റെ സിനിമകൾക്ക് ഒൻപത് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഒരു ദേശീയ പുരസ്‌കാരവും നാല് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.ഷാജി എൻ. കരുണിന്റെ സഹസംവിധായകനായാണ് ശരത്ത് സിനിമാരംഗത്തേക്ക് എത്തിയത്. തുടർന്ന് 2000ൽ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനും തിരക്കഥാകൃത്തുമായി.
വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രമായിരുന്നു ‘സായാഹ്നം’.‘സ്ഥിതി’, ‘സ്വയം പറുദീസ’, ‘ശീലാബതി’, ‘ബുദ്ധനും ചാപ്‌ളിനും ചിരിക്കുന്നു’ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശരത്ത് തന്റെ വ്യത്യസ്തമായ സിനിമാ കാഴ്ചപ്പാട് അവതരിപ്പിച്ചു. ‘സ്വയം’ ആയിരുന്നു അവസാനമായി സംവിധാനം ചെയ്ത ചിത്രം.ഡോക്യുമെന്ററി രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു അദ്ദേഹം. ‘ദി പെയിന്റഡ് എപിക്‌സ്’ എന്ന ഡോക്യുമെന്ററി ഒരുക്കുന്നതിനിടെ പ്രശസ്ത ചിത്രകാരൻ രാജാ രവിവർമയുടെ അതുവരെ പൊതുജനങ്ങൾ കാണാത്ത ചില ചിത്രങ്ങൾ കണ്ടെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചുമർചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996ൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും ശരത്തിന് ലഭിച്ചു.
സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ്, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പ്രധാന പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് തിളക്കമേകി. GeographicReferenceമികച്ച രണ്ടാമത്തെ ചിത്രം, മികച്ച ഹ്രസ്വചിത്രം, മികച്ച കഥ തുടങ്ങിയ വിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വേറിട്ട പ്രമേയങ്ങളും ആഖ്യാനരീതിയും കൊണ്ട് മലയാള സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയ ചലച്ചിത്രകാരനെയാണ് ആർ. ശരത്തിന്റെ വിയോഗത്തോടെ നഷ്ടമായത്

