സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനോ ബോർഡിനോ യാതൊരു ആഗ്രഹവുമില്ലെന്നും എന്നാൽ നിലവിലെ അടിയന്തര സാഹചര്യം മറികടക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ഇബി ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകുന്നേരം ഏഴു മണിക്ക് അനുഭവപ്പെടുന്ന അതേ ഡിമാൻഡ് തന്നെയാണ് പുലർച്ചെ ഒരു മണിക്കും രേഖപ്പെടുത്തുന്നത്. സെപ്റ്റംബർ മാസത്തിലും ഈ ഉയർന്ന ഡിമാൻഡ് തുടരുന്നതാണ് നിലവിലെ സാഹചര്യം. കടുത്ത ചൂടുള്ള സമയത്ത്, പ്രത്യേകിച്ച് രാത്രി 12 മണിക്ക് ശേഷം വൈദ്യുതി തടസ്സപ്പെടുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന കാര്യം ബോർഡും സർക്കാരും പൂർണ്ണമായി ഉൾക്കൊള്ളുന്നുണ്ട്. പവർ കട്ടുകൾ മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി ഒഴിവാക്കാൻ വൈദ്യുതി നിയന്ത്രണം എപ്പോഴൊക്കെയെന്ന് മുൻകൂട്ടി അറിയിക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്‌വെയർ റെഡിയാക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മുൻകൂട്ടി വിവരമറിയിക്കുന്നതിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
ചൂട് കൂടുമ്പോൾ സ്വാഭാവികമായും എസികളുടെ ഉപയോഗം ഉയരുകയും അത് വൈദ്യുതി ലോഡ് വലിയ തോതിൽ കൂട്ടുകയും ചെയ്യുന്നുണ്ട്. അതിനാൽ രാത്രി ഉറങ്ങുന്നതിന് അരമണിക്കൂറോ ഒരു മണിക്കൂറോ മുൻപ് മാത്രം എസി പ്രവർത്തിപ്പിച്ച് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യുന്ന രീതിയിലുള്ള സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം മറികടക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്നും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഒരുമിച്ചുള്ള കൂട്ടായ പരിശ്രമം ആവശ്യമാണ്. സെപ്റ്റംബർ 30 വരെ വൈദ്യുതി ലോഡ് കുറച്ച് സ്വയം നിയന്ത്രണം പാലിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള പ്രധാന പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഒന്നോടെ സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറോടെ പുതിയതായി 500 മെഗാവാട്ട് പവർ ലഭ്യമാകും. കൂടാതെ സ്വാപ്പ് കരാറുകൾ വഴി ലഭിക്കുന്ന പവർ കൂടി എത്തുന്നതോടെ നിലവിലുള്ള 900 മെഗാവാട്ടിന്റെ കുറവ് നികത്താൻ സാധിക്കും. ഇതോടെ ഒക്ടോബർ, നവംബർ മാസങ്ങളിൽ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്നും സെപ്റ്റംബർ 30 വരെയുള്ള ഈ ഘട്ടം തരണം ചെയ്യാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

