Breaking
Thu. Sep 10th, 2026

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ; അന്വേഷണം ശക്തമാക്കുന്നു

പിഎസ്‌സി മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്ഐടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തൽ. മുൻ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യമെന്ന് ക്രൈംബ്രാഞ്ച്. ക്രിമിനൽ ഗൂഢാലോചനയുണ്ടോയെന്നതിൽ അന്വേഷണം തുടരുന്നു. വീഴ്ച അറിഞ്ഞിട്ടും പിഎസ്‌സി നടപടിയെടുത്തില്ല. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിജിപി വഴി സർക്കാരിന് കത്ത് നൽകി. സർക്കാർ പിഎസ്‌സിക്ക് കത്ത് കൈമാറും.

പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മൂല്യനിർണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥരാണ്. സാങ്കേതിക പിഴവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിലാണ് വൻ ഗൂഢാലോചന നടന്നത്.

ഒന്നാം റാങ്ക് നേടിയ സിപിഐഎം അനുകൂലിയായ ഉദ്യോഗാർത്ഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. ഇത്രയും ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെ ഈ ഉദ്യോഗാർത്ഥിയെക്കാൾ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ പേരുടെ അമ്പതോളം മാർക്ക് നഷ്ടമായി. ഇതോടെയാണ് രണ്ടാം റാങ്കുകാരനെക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാർക്കിൻ്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിൽ എത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *