കുറ്റിപ്പുറം : മഴപെയ്താൽ കുറ്റിപ്പുറം വില്ലേജ് ഓഫീസ് ചോർന്നൊലിക്കും. മഴവെള്ളം ഒലിച്ചിറങ്ങി കെട്ടിടത്തിന്റെ മുകൾ ഭാഗവും ചുമരുകളും അപകടാവസ്ഥയിലായി. 1997-ൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ ഒന്നുംതന്നെ നടന്നിട്ടില്ല. മഴവെള്ളം ഒലിച്ചിറങ്ങി നിലത്ത് വ്യാപിക്കുന്നത് ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഫയലുകളും കംപ്യൂട്ടറുകളുൾപ്പെടെയുള്ള സംവിധാനങ്ങളും മഴവെള്ളം നനയാതെ സംരക്ഷിക്കാൻ ജീവനക്കാർ കഷ്ടപ്പെടുകയാണ്. ഇവിടേക്കുള്ള വഴിയും വലിയ വിഷയമാണ്. റെയിൽവേ പാതയുടെ അടുത്താണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. റെയിൽവേയുടെ മേൽനടപ്പാലത്തിന്റെ കാലുകൾക്ക് സമീപത്തുകൂടിയാണ് വില്ലേജ് ഓഫീസിലേക്കുള്ള വഴി. അതുകൊണ്ടു തന്നെ വാഹനങ്ങൾക്ക് അതുവഴി കടന്നുപോകാനും കഴിയില്ല. 100 മീറ്ററോളം ദൂരം നടന്നുവേണം ആളുകൾക്ക് വില്ലേജ് ഓഫീസിലെത്താൻ.
വാഹനങ്ങൾക്ക് വരാൻ കഴിയാത്തതിനാൽ വഴിയുടെ ഇരുവശവും പുൽക്കാടുകളുണ്ടാകുന്നത് പതിവാണ്. ജനങ്ങളുടെ പ്രതിഷേധം വർധിച്ചുവരുമ്പോൾ മാത്രം വില്ലേജ് ഓഫീസ് അധികൃതർ പുൽക്കാട് വെട്ടിത്തെളിക്കാറാണ് പതിവ്.ലക്ഷങ്ങൾ നികുതിവരുമാനമുള്ള കുറ്റിപ്പുറം വില്ലേജ് ഓഫീസ് മഴയിൽ ചോർന്നൊലിക്കുന്നതിന് അടിയന്തര പരിഹാരം സ്വീകരിക്കണമെന്ന് മണ്ഡലം പ്രവാസി കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹാരീസ് പൊറ്റാരത്ത് അധ്യക്ഷനായി. ആനന്ദൻ മൂർക്കത്ത്, ഭാസ്കരൻ ഇറക്കിങ്ങൽ, ഇ.വി. ഷംസുദീൻ, സൈനുൽ ആബിദ്, സക്കീർ തൊഴുക്കാട്, സിദ്ദിഖ് പാഴൂർ, മുസ്തഫ പുഴനമ്പ്രം തുടങ്ങിയവർ പ്രസംഗിച്ചു.

