എടപ്പാൾ : പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളും ഭക്തരടക്കമുള്ള ജനങ്ങളും സഞ്ചരിക്കുന്ന ശുകപുരം ക്ഷേത്രം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു.പഞ്ചായത്തിന്റെ 28 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് ടാറിങ്ങും ചിലയിടങ്ങളിൽ കോൺക്രീറ്റ് ചെയ്യലും നടക്കുന്ന തോടൊപ്പം കുളങ്കര ക്ഷേത്രകമ്മിറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ റോഡിലെ കുപ്പിക്കഴുത്തുകൾ നിവർത്തുന്ന ജോലികളും തുടങ്ങി.രാംനിവാസിന് സമീപമുള്ള റോഡിലെ പ്രധാന വളവിൽ സ്ഥലമുടമ സ്ഥലംവിട്ടു നൽകിയതോടെ വാഹനങ്ങൾ തിരിക്കാനുണ്ടായിരുന്ന ബുദ്ധിമുട്ടിനും അറുതിയാവും. ഇവിടെ ക്ഷേത്രകമ്മിറ്റിയുടെ സഹകരണത്തോടെ മതിൽ നിർമിച്ചുനൽകും. കുളങ്കര ദേവി ഓഡിറ്റോറിയത്തിന് സമീപമുള്ള തിരിവിലെ ഇടുങ്ങിയ ഭാഗത്ത് ക്ഷേത്രകമ്മിറ്റി ലക്ഷങ്ങൾ നൽകി സ്ഥലം വിലയ്ക്കുവാങ്ങിയും റോഡ് വീതിയാക്കി യിട്ടുണ്ട്.
ക്ഷേത്രമൈതാനത്തിന് സമീപമുണ്ടായിരുന്ന മതിൽ പൊളിച്ച് ചങ്ങലയിട്ടും വീതി കൂട്ടിയതോടെ ഉത്സവപ്പറമ്പിലേക്കിറങ്ങാനുള്ള പ്രയാസം ഏറെക്കുറെ മാറിയിരിക്കുകയാണ്. ക്ഷേത്രത്തിൽ ജനുവരിയിൽ നടക്കുന്ന താലപ്പൊലി മഹോത്സവത്തിന് ജനസഹസ്രങ്ങളെത്തുമ്പോഴുണ്ടാകുന്ന പ്രയാസത്തിന് ഇതോടെ അറുതിയാകും. വെടിക്കെട്ടിന് അനുവാദംനൽകുന്നതിൽ നിലനിന്ന പ്രധാന തടസ്സമായിരുന്നു വഴിയിലുള്ള ഈ പ്രശ്നങ്ങൾ. വട്ടംകുളം പഞ്ചായത്തനുവദിച്ച ഫണ്ടു പയോഗിച്ച് നടത്തുന്ന നവീകരണത്തിന്റെ ഭാഗമായി നേരത്തേ ടാർ ചെയ്തതിൽ അവശേഷി ക്കുന്ന ഭാഗം ടാറിങ്ങും വശങ്ങളിലെ കോൺക്രീറ്റ് ചെയ്യലും ഉത്സവത്തിനുമുൻപ് പൂർത്തിയാക്കും.

