ചങ്ങരംകുളം : സംസ്ഥാനപാതയിൽ കാളാച്ചാൽ പാടത്ത് റോഡരികിലെ കാട് വെട്ടിത്തെളിച്ച പ്പോൾ കണ്ടത് പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂട്ടം.സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി കൊടികൾ വെക്കുന്നതിനായാണ് റോഡരികിലെ പുൽക്കാട് വെട്ടിത്തെളിച്ചപ്പോഴാണ് കല്യാണവീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്തായുള്ള കൃഷിയിടങ്ങൾക്കും ഭീഷണിയായാണ് ഈ മാലിന്യകൂമ്പാരം.മഴപെയ്താൽ വെള്ളം ഒലിച്ചിറങ്ങുന്നത് ഈ കൃഷിയിടങ്ങളിലേക്കാണ്. മഴവെള്ളത്തോടൊപ്പം ഈ മാലിന്യവും കൃഷിയിടങ്ങളിലേക്ക് ഒലിച്ചിറങ്ങുമെന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. ഒന്നര വർഷം മുൻപ് രാത്രിയുടെ മറവിൽ ഇതേസ്ഥലത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളിയിരുന്നു. അന്ന് നാട്ടുകാർ കാവലിരുന്ന് മാലിന്യംതള്ളുന്നവരെ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു. പിന്നീട് കുറച്ചുനാൾ പ്രശ്നങ്ങളില്ലാതിരുന്നതാണ്.രാത്രിയിൽ ഇവിടെ തെരുവുവിളക്കുകൾ ഇല്ലാത്തതും സിസിടിവി ക്യാമറ ഇല്ലാത്തതും മാലിന്യംതള്ളുന്നവർക്ക് കൂടുതൽ സൗകര്യമാകുന്നു. സമീപത്ത് മാലിന്യ ങ്ങൾ തള്ളുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.എത്രയുംപെട്ടന്ന് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടേയും കർഷകരുടേയും ആവശ്യം.

