തിരൂർ : കേരള കുംഭമേളയുടെ താൽക്കാലിക നിർമാണങ്ങളുടെ പ്രവൃത്തി വീണ്ടും ആരംഭിച്ചു. സംഘാടകരും കലക്ടറും ചേർന്ന് ഇന്നലെ നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രവൃത്തി വീണ്ടും ആരംഭിച്ചത്. ഇവിടെ നടപ്പാക്കുന്ന ക്രമീകരണങ്ങളുടെ കർമപദ്ധതി തയാറാക്കി നൽകാൻ കലക്ടർ കുംഭമേളയുടെ ജനറൽ കൺവീനറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 21 നിർദേശങ്ങളും കലക്ടർ സംഘാടകർക്കു നൽകി.അതേസമയം കഴിഞ്ഞ ദിവസം താൽക്കാലിക നിർമാണങ്ങൾ തടഞ്ഞു നൽകിയ സ്റ്റോപ് മെമ്മോ പിൻവലിക്കുകയോ നടത്തിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക അനുമതി രേഖാമൂലം നൽകുകയോ ചെയ്തിട്ടില്ല. നവംബർ 14ന് മഹാമാഘ ഉത്സവത്തിന്റെ സംഘാടക സമിതിയും 15ന് കോഴിക്കോട് സാമൂതിരിയും നൽകിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് 2 ദിവസം ശേഷിക്കെ കലക്ടറുടെ ഇടപെടൽ ഉണ്ടായത്. കലക്ടറുടെ നിർദേശങ്ങൾ പാലിക്കാനും കർമപദ്ധതി തയാറാക്കി നൽകാനും സംഘാടകസമിതി തയാറാണെന്നാണ് വിവരം. ഇവിടെ താൽക്കാലിക പാലത്തിന്റെ പണി വീണ്ടും ആരംഭിച്ചു. തിരുനാവായയിൽ ഒന്നരയേക്കർ സ്ഥലത്ത് 16,000 ചതുരശ്രയടി വിസ്തീർണമുള്ള പന്തൽ തയാറാക്കിയിട്ടുണ്ട്. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച പന്തൽ ഭക്ഷണ വിതരണത്തിനുള്ളതാണ്. ഈ പന്തലിനു പിന്നിൽ വിഐപി മുറികൾ തയാറാക്കും. പുഴയിൽ പുൽക്കാട് വെട്ടി തയാറാക്കിയ 8 ഏക്കറിൽ യജ്ഞശാലയുടെ നിർമാണവും ഉടൻ തുടങ്ങും.

