തിരൂർ : ‘ദാ മക്കളേ… മമ്മൂക്ക വിളിക്കുന്നൂ…’ ഷബ്ന ഫോണുയർത്തിയപ്പോൾ, തൃപ്രങ്ങോട് ബഡ്സ് സ്കൂളിലെ കുട്ടികളൊക്കെ അദ്ഭുതത്തോടെ നോക്കി. ശരിക്കും മമ്മൂട്ടി തന്നെ!. സ്കൂളിലെ അധ്യാപിക ഷബ്ന നജ്മുദ്ദീൻ മമ്മൂട്ടിയോട് തന്റെ മക്കളെ ഒന്നു കാണാൻ വരുമോ എന്നു ചോദിച്ച് ഒരു സന്ദേശമയച്ചതാണ്. എന്നാൽ വിഡിയോ കോൾ ചെയ്യാമെന്നായി മമ്മൂട്ടി. ഉടൻ വിളിച്ചു. വിഡിയോ കോളിലൂടെ മമ്മൂട്ടിയെ കണ്ടതോടെ, കുട്ടികളും അമ്പരപ്പിലായി.
ലാലേട്ടനെവിടെയെന്നാണ് വിദ്യാർഥിയായ ദീപ ചോദിച്ചത്. മമ്മൂട്ടി ഇതുകേട്ട് ചിരിച്ചു. മമ്മൂക്കയും ലാലേട്ടനും എപ്പോഴും ഒരുമിച്ചായിരിക്കുമെന്നാണ് ദീപ കരുതിയത്. മറ്റു കുട്ടികൾ സിനിമയിൽ കാണുന്ന പ്രിയ താരത്തോട് വിശേഷങ്ങൾ ചോദിച്ചു. എല്ലാ കുട്ടികളെയും കണ്ട ശേഷം മമ്മൂട്ടി ഫോൺ വച്ചു. പേരൻപ് സിനിമ ഇറങ്ങിയ സമയത്ത് ഷബ്ന സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയിരുന്നു.
ഇതു ശ്രദ്ധയിൽ പെട്ടതോടെ മമ്മൂട്ടി ഷബ്നയ്ക്ക് മെസേജ് അയച്ചിരുന്നു. ഇങ്ങനെയാണ് നമ്പർ ലഭിച്ചത്. കഴിഞ്ഞ ദിവസം പത്മഭൂഷൺ പുരസ്കാരം ലഭിച്ചപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ച് മെസേജ് വിട്ടിരുന്നു. ഇതിന് നന്ദി പറഞ്ഞ് മറുപടി വന്നപ്പോഴാണ് ഷബ്ന തന്റെ കുട്ടികളെ കാണാൻ വരാമോ എന്നു ചോദിച്ചത്. ഉടൻ വിഡിയോ കോൾ വിളിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു അധ്യാപിക പി.സൗമ്യ ഇത് ഫോണിൽ പകർത്തുകയായിരുന്നു.

