പൊന്നാനി: പൊന്നാനി കണ്ടകുറുമ്പക്കാവ് ക്ഷേത്ര പരിസരത്ത് അയ്യപ്പഭക്ത സ്ഥിര ഇടത്താവളത്തിനു വേണ്ടി സർക്കാർ ബജറ്റിൽ ഫണ്ടുകൾ വകയിരുത്തിയതിനെ തുടർന്ന് വിദഗ്ധസംഘം ക്ഷേത്രപരിസരം സന്ദർശിച്ചു. കെപി നൗഷാദലി എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് പത്തംഗ വിദഗ്ധസംഘം എത്തിയത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മിനി പമ്പയിലെ അയ്യപ്പഭക്ത ഇടത്താവളം നിർത്തലായതിനെ തുടർന്ന് രണ്ടുവർഷം തുടർച്ചയായി എംപി ഗംഗാധരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ നടത്തിവന്നിരുന്ന ഇടത്താവളത്തിൽ നിരവധി അയ്യപ്പഭക്തരാണ് വന്നിരുന്നത്. അടിസ്ഥാന സൗകര്യത്തെ തുടർന്നാണ് എംപിജി ഫൗണ്ടേഷൻ രക്ഷാധികാരി കൂടി ആയിട്ടുള്ള എംഎൽഎയുടെ താല്പര്യ പ്രകാരം ഒരുകോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. സ്ഥലപരിശോധനക്കെത്തിയ വിദഗ്ധ സംഘത്തോടൊപ്പം എം പി ജി ഫൗണ്ടേഷൻ ഭാരവാഹികളും, കണ്ട കുറുംബക്കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

