‘ഫ്രാൻസിനെ തോൽപിക്കുന്നവർക്ക് ഈ ലോകകപ്പ് വിജയിക്കാം’. ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിതക്കുതിപ്പിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വാചകമായിരുന്നു ഇത്. കിലിയൻ എംബപെയും ഒസ്മാൻ ഡെംബലെയും നയിക്കുന്ന ആക്രമണ നിര ഈ ലോകകപ്പിലെ ഏതു കൊമ്പൻമാരെയും മുട്ടുകുത്തിക്കാൻ പോന്നതാണ്. ലോകകപ്പിൽ ഫ്രാൻസിന്റെ 16 ഗോളുകളിൽ 13 ഉം ഇരുവരുടെയും വകയാണ്. (എംബപെ എട്ടും ഡെംബലെ അഞ്ചും ഗോളുകൾ). എന്നാൽ ഗോളടിവീരന്‍മാര്‍ അവസാന മിനിറ്റുവരെ നിന്നുപൊരുതിയിട്ടും ഒറ്റ ഗോൾ പോലും സെമി ഫൈനലിൽ നേടാൻ കഴിഞ്ഞില്ല. ഒറ്റക്കാരണം മാത്രം സ്പെയിനിന്റെ കടുകട്ടി പ്രതിരോധവും ഗോൾ കീപ്പര്‍ ഉനാസ് സിമോണും. അവിടെയാണ് ഫ്രാൻസിനു കണക്കുകൂട്ടലുകൾ തെറ്റിപ്പോയത്. ഫലം ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്ക് രണ്ടു ഗോൾ വിജയവുമായി സ്പാനിഷ് നിര മാർച്ച് ചെയ്തു. 20ന് നടക്കുന്ന ഫൈനലിൽ സ്പെയിന് എതിരാളികൾ അർജന്റീനയായാലും ഇംഗ്ലണ്ടായാലും അവർ ഫ്രാൻസിനോളം ഭീഷണിയാകില്ല. ഫ്രാൻസിനെ വീഴ്ത്തിയവർ കപ്പടിക്കുമെന്ന പ്രവചനം ശരിയായാൽ 2010ന് ശേഷം സ്പെയിൻ വീണ്ടുമൊരു ലോകകപ്പ് ഉയർത്തും.
ആദ്യപകുതിയിൽ സ്പാനിഷ് കുതിപ്പ്
മൊറോക്കോയെ ക്വാർട്ടറിൽ നേരിട്ട ടീമിൽ രണ്ടു മാറ്റങ്ങളുമായി ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം ഫ്രാൻസ് ടീമിനെ ഇറക്കിയത്. ഒറെലിയൻ ചൊവേമനിയും ബ്രാഡ്‍ലി ബാർക്കോളയും കളിക്കാനിറങ്ങി. എന്നാൽ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇറക്കാനായിരുന്നു സ്പെയിനിന്റെ തീരുമാനം. ആറാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായ ആദ്യ കോർണർ കിക്കോടെയാണ് മത്സരം ചൂടുപിടിച്ചത്. മിച്ചൽ ഒലിസെയെടുത്ത കോർണറിൽ അഡ്രിയൻ റാബിയോട്ടിന്റെ ശ്രമം ഗോൾ കിക്ക് മാത്രമായി കലാശിച്ചു. ആറാം മിനിറ്റിൽ സ്പാനിഷ് താരം ഡാനി ഒൽമോയെ ബോക്സിനു തൊട്ടുമുന്നിൽ വീഴ്ത്തിയതിന് ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ടിന് യെല്ലോ കാർഡ് ലഭിച്ചു. മറുപടിയിൽ അലക്സ് ബെന എടുത്ത ഫ്രീകിക്ക്, ഫ്രാൻസ് താരങ്ങൾ പ്രതിരോധിച്ചു.

