ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം മത്സരം രോഹിത് ശർമയുടെ അവസാന രാജ്യാന്തര ഏകദിന മത്സരമായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രോഹിത് ശർമ തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് സെലക്ടർമാർ അറിയിച്ചെന്ന് ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ പരമ്പരയോടെ രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കി മുന്നോട്ട് പോകാനാണ് സെലക്ടർമാരുടെ തീരുമാനം. രോഹിത്തുമായും മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായും സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ആശയവിനിമയം നടത്തിയെന്നും ഇതേ തുടർന്ന് ഏതാനും ബിസിസിഐ അധികൃതരുമായി സംസാരിച്ച രോഹിത് അവരുടെ തീരുമാനത്തിൽ അതൃപ്‌തനാണെന്നാണ് സൂചനയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫിറ്റ്നസ് മെച്ചപ്പെടുത്തി കളി തുടരാനാണ് രോഹിത് ആഗ്രഹിക്കുന്നതെങ്കിലും 2027 ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് യശസ്വി ജയ്സ്വാള്‍ ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകാനാണ് സെലക്ടർമാർ ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. രോഹിത് ശർമയുടെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം വൈകാതെ അദ്ദേഹം തന്നെ കൈക്കൊള്ളുമെന്നാണ് സെലക്ടരുടെ പ്രതീക്ഷ. ഇംഗ്ലണ്ടിനെതിരെ 19ന് ലോർഡ്‌സിൽ നടക്കുന്ന മൂന്നാം മത്സരത്തിനു പിന്നാലെ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

