പൊന്നാനി : എസ്.സി. ഫണ്ടുപയോഗിച്ച് വാങ്ങിയ ഭൂമിയിൽ വീട് നിർമിക്കാനാകാതെ ബുദ്ധിമുട്ടുന്ന നെയ്തല്ലൂർ തൃക്കണ്ടിയൂർ പറമ്പിൽ അംബിക പരിഹാരമഭ്യർഥിച്ച് കളക്ടർക്ക് മുൻപിലെത്തി. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷയിൽ നടപടികൾ വേഗത്തിലാക്കാൻ കളക്ടർ തിരൂർ ആർ.ഡി.ഒ.യ്ക്ക് നിർദേശം നൽകി.
കെ.പി.സി.സി. അംഗം ശിവരാമൻ പൊന്നാനിയുടെ നേതൃത്വത്തിലാണ് അംബികയും കുടുംബവും കളക്ടറെ സമീപിച്ചത്. 2015-ലാണ് നഗരസഭയിലെ എസ്.സി. ഫണ്ടുപയോഗിച്ച് വീട് നിർമാണത്തിന് രണ്ടരസെന്റ് ഭൂമി വാങ്ങിയത്.
വീട് നിർമാണത്തിനുള്ള ധനസഹായ വിതരണ പദ്ധതിയിൽ ഉൾപ്പെട്ട് 2018-ൽ വീട് നിർമാണാനുമതിക്കായി നഗരസഭയിൽ അപേക്ഷനൽകിയപ്പോഴാണ് നഞ്ചഭൂമിയാണെന്നറിഞ്ഞത്.
ഇതേത്തുടർന്ന് ഭൂമി തരംമാറ്റാൻ ആർ.ഡി.ഒ.യ്ക്ക് അപേക്ഷ നൽകിയെങ്കിലും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയായതിനാൽ തരംമാറ്റാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വീട് നിർമാണം അനിശ്ചിതത്വത്തിലായി.
ഭിന്നശേഷിയുള്ള അംബികയുടെ നിർധനകുടുംബം ഒറ്റമുറി വാടകവീട്ടിൽ ദുരിതജീവിതം നയിക്കുന്ന വാർത്ത പുറത്തുവന്നതോടെ ഭൂമി തരംമാറ്റിക്കിട്ടുന്നതിന് പ്രദേശിക നിരീക്ഷണസമിതി കളക്ടറുടെ കീഴിലുള്ള നിരീക്ഷണസമിതിക്ക് ശുപാർശ ചെയ്തിരുന്നു.