സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങള്‍ക്ക് മുൻപായി ആളുകളുടെ കൈയില്‍ പണമെത്തിക്കുമെന്ന് സർക്കാർ പറയുന്നത്.

ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേയാണ് രണ്ട് ഗഡുക്കളുടെ വിതരണം നടത്തുന്നത്. നേരത്തെ നിരവധി പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയിരുന്നു. സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അതിലേറ്റവും ഒടുവിലത്തേത്.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നല്‍കാനും മറ്റുള്ളവർക്ക് പി എഫില്‍ ലയിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച്‌ ഒട്ടേറെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയും എല്‍ ഡി എഫ് സര്‍ക്കാരിനുണ്ടായിരുന്നു. ഇത് എല്‍ ഡി എഫ് യോഗങ്ങളില്‍ ഉള്‍പ്പെടെ പലരും പങ്കുവച്ചിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് ക്ഷേമപെന്‍ഷന്‍ വൈകാന്‍ കാരണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *