കുന്നംകുളം: കാണിപയ്യൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പതിമൂന്നോളം പേർക്ക് പരിക്കേറ്റു. കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം, ആര്യ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസം ബസ്സും എതിർദിശയിൽ വരികയായിരുന്ന ആര്യബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസ്സിനുള്ളിൽ തെറിച്ചുവീണാണ് കൂടുതൽ പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. റോഡിന്റെ അശാസ്ത്രീയമായ നിർമാണത്തെ തുടർന്ന് ബസ് തെന്നി മാറിയാണ് നിയന്ത്രണംവിട്ട് അപകടത്തിൽ പെട്ടതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ കൂടുതൽ അപകടം ഇല്ലാതിരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബസ് ജീവനക്കാർ ആവശ്യപ്പെട്ടു.