സംസ്ഥാനത്തെ പൊതുജനങ്ങളുടെ പെരുമാറ്റ രീതികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. പണമില്ലാത്ത ട്രാൻസ്‌പോർട്ട് ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുമ്പോൾ, മക്കളെ വൻ തുക ഫീസ് നൽകി സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന നിലപാടാണ് ആളുകൾ സ്വീകരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശങ്ങൾ.
ജനങ്ങളുടെ ഇത്തരം വൈരുദ്ധ്യങ്ങൾ നിറഞ്ഞ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്ന് മന്ത്രി തുറന്നടിച്ചു. ഫീസില്ലാത്ത സർക്കാർ സ്‌കൂളുകളിൽ പോലും മക്കളെ അയക്കാൻ മടിക്കുന്നവർ, അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കാൻ തയ്യാറാകുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
‘പ്രിയദർശിനി വന്നപ്പോള്‍ നിങ്ങളുടെ ബസ് വിട്ട് പ്രിയദർശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകള്‍ പോകുന്നതിൻറെ കാരണം നിങ്ങളോടുള്ള വിരോധം കൊണ്ടോ എന്നോടുള്ള സ്നേഹം കൊണ്ടോ അല്ല, മറിച്ച് നമ്മുടെ നാട്ടിലെ കുടുംബിനികള്‍ക്ക് കയ്യിൽ കാശില്ലാത്തതുകൊണ്ടാണ് എന്ന യാഥാർഥ്യമാണ് ഞങ്ങള്‍ പഠിക്കുന്നത്. ഒരു പാവപ്പെട്ടവനായിട്ട് പണക്കാരൻ അഭിനയിക്കുന്നു. അല്ലങ്കിൽ പരമദരിദ്രനായി അഭിനയിക്കുന്നു, അഭിനയമെന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല. പക്ഷേ എനിക്ക് മനസിലാക്കാത്ത സ്വഭാവരീതി എന്താണെന്ന് പറഞ്ഞാൽ ഈ ബസിന് കാശില്ലാത്ത സ്ത്രീ സ്വകാര്യ സ്കൂളിലേക്ക് കൂട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളിൽ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. സർക്കാർ സ്കൂളിലേക്ക് ഇപ്പോഴും കുട്ടികളെ വിടുന്നതിന് പകരം ഫീസു കൊടുക്കേണ്ടാത്ത പ്രൈവറ്റിൽ പോലും വിടാതെ ഫീസ് കൊടുക്കേണ്ട സ്കൂളിലേക്ക് വിടുന്നു. എന്നാൽ ആശുപത്രിയുടെ കാര്യം വരുമ്പോഴോ ഇതേ സ്ത്രീ തൻറെ അച്ഛനെയും ഭർത്താവിനെയും കൊണ്ട് കിടക്കുകയാണ്, സർക്കാർ ആശുപത്രി വരാന്തയിൽ. ഈ മൂന്ന് കാര്യങ്ങള്‍ – പൊതുജന ഗതാഗതം, പൊതു ആരോഗ്യം, പൊതു വിദ്യാഭ്യാസം , ഈ മൂന്ന് കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ് ‘ – മന്ത്രി പറഞ്ഞു.

