എടപ്പാൾ : കൃഷിയില്ലാത്ത ഒരു രാജ്യമാകുക എന്നത് ഒരു ലോകമഹായുദ്ധത്തേക്കാൾ വലിയ ദുരന്തമാണെന്നും ഭക്ഷണം കഴിക്കുന്നവരെല്ലാം കൃഷിക്കാരായി മാറുന്ന നാടായി കേരളത്തെ മാറ്റുകയെന്നതാണ് ഒരു സർക്കാരിന്റെയും സമൂഹത്തിന്റെയും കർത്തവ്യമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. എടപ്പാൾ കൃഷിഭവനു വേണ്ടി 90 ലക്ഷം രൂപ റർബൻ ഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തരിശുഭൂമിയില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള യജ്ഞത്തിലാണ് സർക്കാർ. വൃക്കരോഗവും കാൻസറുമടക്കമുള്ളവ വർധിച്ചുവരുന്ന സാഹചര്യത്തിന് കാരണമെന്തെന്ന് ചിന്തിക്കണം. അതില്ലാതാക്കാൻ എല്ലാവരും സ്വന്തമായുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന സാഹചര്യമുണ്ടാകുകയും വേണം -അദ്ദേഹം പറഞ്ഞു.
കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷനായി. എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, റർബൻ മിഷൻ പ്രോജക്ട് ഡയറക്ടർ എ.എൽ. ബിജിത്, പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ്, കെ. പ്രഭാകരൻ, ക്ഷമ റഫീഖ്, എ. ദിനേശൻ, എ. ദിനേശൻ, കെ. സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

