Breaking
Sat. Jul 4th, 2026

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി നിർ‌ദേശിച്ചു.

തിരുവനന്തപുരത്ത് കനത്ത മഴയാണ്. 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്.

കടലാക്രമണ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരത്ത് മീൻപിടിത്തത്തിനു വിലക്കേർപ്പെടുത്തി. തെക്കൻ ശ്രീലങ്കയ്ക്കു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. റായലസീമ മുതൽ കോമോറിൻ തീരം വരെ ന്യൂനമർദപാത്തി സജീവം. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. ഇടുക്കിയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടാണ്. വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഇന്നലെ വൈകിട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ 83 പേരെ മാറ്റി പാർപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *