മലപ്പുറം: ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ പകർച്ചവ്യാധികൾ കവർന്നത് ഏഴ് ജീവനുകൾ. എച്ച് വൺ എൻ വൺ നാല് ജീവനുകളെടുത്തു. എലിപ്പനി, പകർച്ചപ്പനി, ന്യൂമോണിയ, മഞ്ഞപ്പിത്തം എന്നിവ ബാധിച്ചാണ് മറ്റ് മരണങ്ങൾ. കരുളായി സ്വദേശിയായ 67കാരൻ, വളവന്നൂർ സ്വദേശിയായ 42കാരൻ, വട്ടംകുളം സ്വദേശിയായ 42കാരൻ, തിരൂർ കല്ലിങ്ങൽ ടി റോഡ് സ്വദേശിയായ 70കാരൻ എന്നിവരാണ് എച്ച് 1 എൻ 1 ബാധിച്ച് മരിച്ചത്. വി.കെ. പടിയിലെ 28കാരൻ മഞ്ഞപ്പിത്തം ബാധിച്ചും ചേലേമ്പ്ര സ്വദേശിയായ 35 കാരൻ എലിപ്പനി ബാധിച്ചും മരണപ്പെട്ടു. വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പേകിയിരുന്നു.
പെരുമഴയ്ക്ക് പിന്നാലെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഒരാഴ്ചക്കിടെ 31 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കൂടുതൽ പേരും മലയോര മേഖലയിൽ നിന്നുള്ളവരാണ്. മൂത്തേടം, പോത്തുകല്ല്, ഓടക്കയം, അരീക്കോട്, മമ്പാട് എന്നിവിടങ്ങളിലായി 16 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ കൂടുതലാണ് എന്നതിനാലാണ് ഇവിടങ്ങളിൽ രോഗവ്യാപനം വർദ്ധിക്കാൻ കാരണം. എ.ആർ നഗർ, പുളിക്കൽ, മുന്നിയൂർ, വാഴക്കാട്, പുറത്തൂർ, എടപ്പാൾ, ചെറുകാവ്, തിരൂർ എന്നിവിടങ്ങളിലാണ് മറ്റ് രോഗബാധിതരുള്ളത്.
സാധാരണ പകർച്ചപ്പനിയുടെയും (വൈറൽ ഫിവർ) എച്ച് വൺ എൻ വൺ പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്ന് തന്നെയാണ്.പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും.ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, ഇതരരോഗങ്ങൾ ഉള്ളവർ എന്നിവർ രോഗലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്.മാസ്‌ക് ധരിക്കുന്നതിലൂടെ വായുവിലൂടെ പകരുന്ന എച്ച് വൺ എൻ വണ്ണിനെ പ്രതിരോധിക്കാനാവും.കൃത്യസമയത്ത് ചികിത്സ തേടുക എന്നത് ഏറെ പ്രധാനമാണ്.

