മാറഞ്ചേരി : പാലം പണി പൂർണ്ണമായും പൂർത്തീകരിക്കും മുമ്പ് അപ്രോച്ച് റോഡ് പണി നടത്തുന്നതിൻ്റെ പേരിൽ ഗതാഗത നിരോധം ഏർപ്പെടുന്നത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കുമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും മാറഞ്ചേരി പൗരാവാകാശ സംരക്ഷണ സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലത്തിൻ്റെ മൂന്ന് സ്പാനുകൾ ഇനിയും പണി പൂർത്തീകരിക്കാനുണ്ട്. സാധാരണ ഗതിയിൽ പാലം പണി പൂർണ്ണമായും തീർന്നാൽ മാത്രമാണ് അപ്രോച്ച് റോഡിൻ്റെ പണി ആരംഭിക്കുക. ഇപ്പോൾ നിർമ്മിക്കാനുദ്ദേശിക്കുന്ന അപ്രോച്ച് റോഡിൻ്റെ നിർമ്മാണത്തിന് നിലവിലുള്ള റോഡിൻ്റെ മുക്കാൽ ഭാഗവും ഉപയോഗിക്കുന്നത് കൊണ്ടാണ് സമ്പൂർണ്ണ ഗതാഗതം നിരോധിക്കുന്നത്. റീടൈൻ വാൾ പണിയുന്നതിനാണ് റോഡ് തടസ്സപ്പെടുത്തുന്നത്.
നിലവിലുള്ള പാലം പണി പൂർത്തീകരിക്കാൻ ഇപ്പോഴത്തെ പണിയുടെ രീതി അനുസരിച്ച് ഈ വർഷം കഴിഞ്ഞാലും തീരാൻ പോകുന്നില്ല. യുദ്ധകാലാടിസ്ഥാനത്തിൽ അപ്പോച്ച് റോഡ് പണി കഴിഞ്ഞാലും പാലം പണി പൂർത്തീകരിക്കാത്തത് കാരണം ഗതാഗതം പുന:സ്ഥാപിക്കാൻ സാധിക്കില്ല. റീടൈൻ വാൾ വരുന്നത് കാരണം പഴയ പാലത്തിലൂടെയുള്ള ഗതാഗതം അസാധ്യമാകും. ഫലത്തിൽ ഗതാഗതം നീണ്ടകാലത്തേക്ക് നിലക്കും.
നൂറുകണക്കിന് സ്കൂൾ ബസ്സുകളാണ് പാലത്തിലൂടെ ദിവസേന കടന്ന് പോകുന്നത്. കൂടാതെ യാത്രാ ബസുകളും മറ്റ് അത്യാവശ്യവാഹനങ്ങളും ഗതാഗതത്തിന് ആശ്രയിക്കുന്നത് ഈ പാലത്തെയാണ്.
ബദൽ സംവിധാനം ഏർപ്പെടുത്താതെ ഗതാഗതം ദീർഘകാലം നിരോധിക്കുക വഴി വിദ്യാർർത്ഥികളും ജനങ്ങളും കൂടുതൽ ദുരിതത്തിലാകാൻ പോകുകയാണ്. ബദൽ സംവിധാനം എന്ന് അധികൃതർ പറയുന്ന ബിയ്യം പാലം വഴിയുള്ള ഗതാഗതം തീർത്തും അപര്യാപ്തമാണ്. ഒരു വണ്ടിക്ക് കഷ്ടിച്ച് യാത്ര ചെയ്യാൻ പറ്റുന്ന പാലത്തിന് മുകളിലൂടെയുള്ള യാത്ര കൂടുതൽ ഗതാഗത കുരുക്ക് ഉണ്ടാക്കാൻ ഇടയാക്കും.
പാലം പണി പൂർണ്ണമായും പൂർത്തീകരിച്ചതിന് ശേഷം അപ്രോച്ച് റോഡ് പണിയുക എന്നതാണ് പ്രായോഗികം. അപ്പോൾ അപ്രോച്ച് റോഡ് പണി കഴിഞ്ഞാൽ പുതിയ പാലത്തിലൂടെ ഗതാഗതം നടത്താനും പറ്റും. പാലം പണി കഴിഞ്ഞാൽ വലത് ഭാഗത്ത് റീടൈൻ വാൾ കെട്ടുന്ന സമയത്തും ഇടത് സൈഡിലൂടെ വണ്ടികളെ കടത്തിവിടാൻ പറ്റും. ദേശീയ പാതയിൽ നടക്കുന്ന പ്രവർത്തികൾ ഇതിന് ഉദാഹരണമാണ്.
ഈ പ്രായോഗിക രീതി ഒഴിവാക്കി അപ്രോച്ച് റോഡ് ആദ്യം പണിയാൻ റോഡ് അടച്ചിടുന്നത് ജനങ്ങളെ ദീർഘകാലത്തേക്ക് പ്രയാസത്തിലേക്ക് തള്ളി വിടുന്നതാണെന്ന് പൗരാവകാശ സംരക്ഷണ സമിതി കരുതുന്നത്.അത് കൊണ്ട് അശാസ്ത്രീയമായ റോഡ് അടച്ചിടലിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് സമിതി ആവശ്യപ്പെട്ടു.അതിന് തയ്യാറല്ലെങ്കിൽ വൻ ജനകീയ പ്രക്ഷോഭത്തിന് തയ്യാറാകാൻ മുഴുവൻ ജനകീയ സംഘടനകളും രംഗത്ത് വരണമെന്നും സമിതി ആവശ്യപ്പെട്ടു.
റോഡ് അശാസ്ത്രീയമായ രീതിയിൽ അടച്ചിട്ടാൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വകുപ്പ് മേധാവികൾക്കും എം.പി.ക്കും എം.എൽഎക്കും നിവേദനം പൗരാവകാശ സംരക്ഷണ സമിതി നൽകിയിട്ടുണ്ട്. വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ എ.ടി. അലി,ഒ.വി. ഇസ്മായിൽ മുഹമ്മദുണ്ണിഎന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *