എല്ലാവർഷവും മെയ് പതിനാറ് ഡെങ്കിപ്പനി അവബോധ ദിനമായി ആചരിച്ചുവരുന്നു. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഈ രോഗത്തേക്കുറിച്ചുള്ള അവബോധം പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.’ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം.കോവിഡിനേക്കാള്‍ കരുതലോടെ സമീപിക്കേണ്ട രോഗം എന്നാണ് ഗവേഷകർ ഡെങ്കിപ്പനിയെ വിശേഷിപ്പിക്കുന്നത്. കോവിഡിനേക്കാള്‍ ദീർഘകാല ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് ഡെങ്കിപ്പനിയെ ജാഗ്രതയോടെ സമീപിക്കണമെന്ന് വിദഗ്ധർ പറയുന്നത്.
ഇതുസംബന്ധിച്ച് സിംഗപ്പൂരില്‍ നിന്നുള്ള നാന്യാങ് ടെക്നോളജിക്കല്‍ സർവകലാശാലയിലെ ഗവേഷകർ വിശദമായ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാവല്‍ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചവരില്‍ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങള്‍, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഡെങ്കി ബാധിച്ചവരില്‍ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.
എന്താണ് ഡെങ്കിപ്പനി ?ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങള്‍:പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.
അപകടസൂചനകള്‍:പനി കുറയുമ്ബോള്‍ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടർച്ചയായ കരച്ചില്‍ എന്നീ സൂചനകള്‍ ഉണ്ടാകുന്നുവെങ്കില്‍ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയില്‍ എത്തിക്കണം.
ചികിത്സ പ്രധാനം:എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളില്‍ ആയിരിക്കണം.
തുരത്താം, കൊതുകിനെ:ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്ബില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.ജലസംഭരണികള്‍ കൊതുക് കടക്കാത്തരീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക. കൊതുകുകടി ഏല്‍ക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.