കുറ്റിപ്പുറം : അത്താണി ബസാറിലെയും പുഴനമ്പ്രത്തെയും മഴവെള്ളക്കെടുതിക്ക് ശാശ്വത പരിഹാരമാകുന്നു.എംഎൽഎ ആബിദ് ഹുസൈൻ തങ്ങളുടെയും വാർഡംഗങ്ങളുടെയും ഇടപെടലാണ് മഴവെള്ളക്കെടുതി പരിഹരിക്കാനുള്ള പദ്ധതികൾക്ക് വഴിയൊരുക്കിയത്. ബുധനാഴ്ച രണ്ട് പ്രദേശങ്ങളിലും ഡെപ്യൂട്ടി കളക്ടർ സനീറയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സന്ദർശനം നടത്തിയതോടേതാണ് പരിഹാരമാർഗ്ഗങ്ങൾ തെളിഞ്ഞത്. നിർമാണം നടക്കുന്ന സർവീസ് റോഡിൽനിന്ന് അത്താണി ബസാറിലെ നിലവിലെ കാന ദിശമാറ്റി സ്ഥാപിക്കുമെന്ന് കരാർ കമ്പനി പ്രോജക്ട് കോഡിനേറ്റർ വെങ്കിട്ട് റെഡ്ഢി ഡെപ്യൂട്ടി കളക്ടറെ അറിയിച്ചു. ഇതോടെ അത്താണി ബസാറിലെ വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തു ന്നതിന് പരിഹാരമാകും.
പുഴനമ്പ്രം ഭാഗത്ത് ഭാരതപ്പുഴയിലേക്ക് മഴവെള്ളം ഒഴുകിപ്പോകാൻ 300 മീറ്റർ ദൂരത്തിൽ കാന നിർമിക്കും. ഇതിനായി 2.85 കോടിയുടെ അടങ്കൽ തയ്യാറാക്കിയിട്ടുണ്ട്.പിഡബ്ല്യൂഡി ദേശീയ പാതാ വിഭാഗം, മൈനർ ഇറിഗേഷൻ വിഭാഗം എന്നിവ സംയുക്തമായി തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.റിപ്പോർട്ട് പരിശോധിച്ചശേഷം കളക്ടർ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറും. ഡെപ്യൂട്ടി കളക്ടർക്കൊപ്പം പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം എക്സി.എൻജിനീയർ കെ. അബ്ദുൾ അസീസ്, പിഡബ്ല്യുഡി റോഡ്സ് അസി. എക്സിക്യുട്ടീവ് എൻജിനീയർ ബിന്ദു, മൈനർ ഇറിഗേഷൻ അസി. എൻജിനീയർ കാർത്തിക, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉണ്ടായിരുന്നു.

