തിരൂർ : ഈ ആയുർവേദ ആരോഗ്യകേന്ദ്രത്തിനുണ്ട് സഹോദരസ്നേഹത്തിന്റെ സുഗന്ധം. തിരൂർ നഗരസഭയിലെ ആയുർവേദ ഡിസ്പെൻസറിക്ക് സ്വന്തംകെട്ടിടം പണിയണമെന്ന നാലു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമായി മതിലിങ്ങലിൽ ആയുർവേദ ഡിസ്പെൻസറി ക്ക് കെട്ടിടം തുറന്നപ്പോൾ അത് സഹോദര സ്നേഹത്തിന്റെ സ്മാരകം കൂടിയായി.രാഷ്ട്രീയ-സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനും ബിസിനസുകാരനും തിരൂർ ശിഹാബ് തങ്ങൾ സ്മാരക ഹോസ്പിറ്റൽ വൈസ് ചെയർമാനുമായ കീഴേടത്തിൽ ഇബ്രാഹിം ഹാജിയാണ് വാഹനാപകട ത്തിൽ മരിച്ച സഹോദരൻ ഹുസൈന്റെ പേരിൽ ആയുർവേദ ഡിസ്പെൻസറി കെട്ടിടം പണിയാൻ വിലപിടിപ്പുള്ള അഞ്ചുസെന്റ് സ്ഥലം വിട്ടു നൽകിയത്.
ഈ സ്ഥലത്താണ് ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ 2023-24 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭയിലെ 21-ാം വാർഡിൽ മതിലിങ്ങൽ പ്രദേശത്ത് കീഴേടത്തിൽ ഹുസൈൻ സ്മാരക ഡിസ്പെൻസറി കെട്ടിടം പണിതത്.കെട്ടിടം എം.പി. അബ്ദുസമദ് സമദാനി എംപി നാടിനായി സമർപ്പിച്ചു.നഗരസഭാധ്യക്ഷ എംപി. നസീമ അധ്യക്ഷതവഹിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യാതിഥിയായി. ഡോക്ടർ റോയ് ജോസഫ് പ്രഭാഷണം നടത്തി. നഗരസഭാ ഉപാധ്യക്ഷൻ പി. രാമൻകുട്ടി , ടി. ബിജിത, അഡ്വ. എസ്. ഗിരീഷ്, കെ.പി. ഫാത്തിമത്ത് സജ്ന, കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഐ.പി. ഷാജിറ , കെ.കെ. അബ്ദുൾ സലാം, റസിയ ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.

