തിരൂർ : ഒന്നിനെയും ഭയപ്പെടാത്തവരാണ് യൂത്ത്‌ലീഗ് നേതാക്കളെന്നും മുസ്‌ലിംലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്നും മറ്റുള്ളവന്റെ പണം കൊണ്ട് മുസ്‌ലിംലീഗിനെ വിറ്റ് കാശാക്കരുതെന്നും കെ.ടി. ജലീൽ എംഎൽഎ പറഞ്ഞു.സിപിഎം തിരൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മലയാള സർവകലാശാല ഭൂമി വിവാദ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്റെ കള്ളത്തരങ്ങൾ തുറന്നു പറയുമ്പോൾ എന്നെ അഴിമതിക്കാരനാക്കുകയാണെന്നും ലീഗിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരേ സ്പീക്കർക്ക് പരാതി നൽകാൻ പി.കെ. ഫിറോസിന് ധൈര്യമുണ്ടോയെന്നും ഞാൻ ലീഗായപ്പോൾ കട്ടിട്ടില്ല പിന്നെ ഇപ്പോഴാണോ കക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മലയാള സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തത് യുഡിഎഫാണെന്ന വാദത്തിൽ രേഖകൾ പുറത്തുവിട്ട് കെ.ടി.ജലീൽ വീണ്ടും ഉറച്ചുനിന്നു. ദോത്തി ചാലഞ്ചിൽ എത്ര രൂപ മുസ്‌ലിംലീഗ് പാർട്ടിക്ക് കൊടുത്തുവെന്ന കണക്ക് ജനങ്ങളോട് തുറന്നു പറയണമെന്നും കെ.ടി. ജലീൽ പറഞ്ഞു. സിപിഎം ഏരിയാകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ഏരിയാസെക്രട്ടറി ടി. ഷാജി അധ്യക്ഷതവഹിച്ചു. ഗഫൂർ പി. ലില്ലീസ്, അഡ്വ. യു. സൈനുദ്ദീൻ, പി. കൃഷ്ണൻ നായർ, അഡ്വ. പി. ഹംസക്കുട്ടി, അഡ്വ. എസ്. ഗിരീഷ്, എം. മിർഷാദ് എന്നിവർ സംസാരിച്ചു.

