എരമംഗലം : ജില്ലയിൽ ആദ്യമായി യുഡിഎഫ് വെൽഫയർ പാർട്ടിയുമായി ചേർന്നു മത്സരിക്കാൻ മാറഞ്ചേരി പഞ്ചായത്തിൽ ധാരണയായി.ഇതിനായി മുസ്‌ലിംലീഗും കോൺഗ്രസും ഓരോ സീറ്റുകളും വിട്ടുനൽകി. മാറഞ്ചേരി പഞ്ചായത്തിലെ 22 വാർഡുകളിൽ 14 വാർഡിൽ കോൺഗ്രസും എട്ട് വാർഡിൽ മുസ്‌ലിംലീഗും മത്സരിക്കാൻ നേരത്തെ ധാരണയായിരുന്നു. വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്ന തീരുമാനമായിരുന്നു ആദ്യം.ഇതുപ്രകാരം വെൽഫെയർ പാർട്ടിയും 17 വാർഡുകളിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. മാറഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡ് ലീഗിന് തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് വെൽ ഫെയർ പാർട്ടിയുമായി രഹസ്യധാരണ തീരുമാനമായത്. ബുധനാഴ്ച വെൽഫെയർ പിന്തുണയ്ക്കു ന്ന യുഡിഎഫ് സ്ഥാനാർഥികളെ മാറഞ്ചേരിയിൽ വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡന്റ് റസാഖ് പാലേരി പ്രഖ്യാപിച്ചതോടെ ധാരണ പരസ്യമാവുകയായിരുന്നു. മുസ്‌ലിംലീഗിന് ലഭിച്ച പതിമൂന്നാം വാർഡും കോൺഗ്രസിന് ലഭിച്ച 14 വാർഡും വെൽഫെയർ സ്ഥാനാർഥികൾക്കായി വിട്ടുനൽകുകയായിരുന്നു.
ജമാഅത്ത് ഇസ്‌ലാമി പ്രാദേശിക നേതാവ് ടി.പി. അബ്ദുൽ നാസറി ന്റെ ഭാര്യ ഷെരീഫാ നാസറാണ് ലീഗ് വിട്ടുനൽകിയ പതിമൂന്നിലെ സ്ഥാനാർഥി. പതിനാലിൽ ഷെമീന സമീറുമാണ് സ്ഥാനാർഥി. ഇരുവരുടെയും സ്ഥാനാർഥി പ്രഖ്യാപനം വെൽഫെയർ പാർട്ടിയാണ് നടത്തിയത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പോസ്റ്ററുകളും ഇറക്കി പ്രചാരണം തുടങ്ങി.കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി പിന്തുണയിൽ പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിൽ യുഡിഎഫിന് കൈ പൊള്ളിയിരുന്നു. അതിനാൽ ഇത്തവണ അവിടെ ങ്ങളിൽ സഖ്യമില്ല. മാറഞ്ചേരിയിൽ ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുഡിഎഫിലെ ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും എതിർപ്പ് അവഗണിച്ചു വെൽഫെയർ പാർട്ടി യുമായി ധാരണയുണ്ടാക്കിയത്.കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷനായി. എ. അബ്ദുൾ ലത്തീഫ് പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് എ. മൻസൂർ, സെക്രട്ടറി നാസർ മണമൽ, സി.വി. ജമീല, എ. സൈനുദ്ദീൻ, ഡോ. അഹ്സൻ അലി, സി.കെ. മൊയ്തുണ്ണിക്കുട്ടി, എം.എം. ഖദീജ എന്നിവർ പ്രസംഗിച്ചു.

