തിരൂർ : കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസപദ്ധതിയായ പിഎംശ്രീയിൽ പങ്കാളിയാകാനുള്ള തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക് അഭിപ്രായപ്പെട്ടു. സംസ്ഥാനസമിതി ഞായറാഴ്‌ച പട്ടാമ്പിയിൽ സംഘടിപ്പിക്കുന്ന കേരള ടീച്ചേഴ്സ് കോൺഫറൻ സിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ടേബിൾ ടോക് സംഘടിപ്പിച്ചത്.പിഎംശ്രീ പദ്ധതിയി ലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് അജൻഡകളെക്കുറിച്ചും കേരളത്തിലെ സ്‌കൂളുകളിൽ നടപ്പാക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും പഠിക്കാൻ സർക്കാർ തയ്യാറാകണം. ലഹരി ഉപയോഗം, സമൂഹമാധ്യമങ്ങളിലെ റീലുകൾ, സെൻസർ ചെയ്യാത്ത സിനിമകൾ, ഗെയിം അഡിക്‌ഷൻ തുടങ്ങിയവ കുട്ടികളിൽ അക്രമവാസന വളർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും ടേബിൾ ടോക് അഭിപ്രായപ്പെട്ടു.
തിരൂർ ബസ്‌സ്റ്റാൻഡ് പരിസരത്തു നടന്ന ടേബിൾ ടോക്കിൽ വിസ്‌ഡം യൂത്ത് സംസ്ഥാന പ്രവർത്തകസമിതി അംഗം ഡോ. റാഫി സലഫി മോഡറേറ്ററായി. വിസ്‌ഡം യൂത്ത് ജില്ലാകമ്മിറ്റി അംഗം റായിഫ് എടക്കനാട് ആമുഖപ്രഭാഷണം നിർവഹിച്ചു. കെഎടിഎഫ് താനൂർ ഉപജില്ലാ വൈസ് പ്രസിഡന്റ് എം.എ. റഫീഖ്, കെഎസ്ടിയു ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്, മുൻ മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി അൻവർ പാറയിൽ എന്നിവർ ചർച്ചയിൽ സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഫഹദ് താനാളൂർ, ജില്ലാ ടീച്ചേഴ്സ് വിങ് അംഗം സൈഫുദ്ദീൻ, വിസ്‌ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഇസ്ഹാഖ് വാരണാക്കര എന്നിവർ പ്രസംഗിച്ചു.

