തിരൂർ : തീവണ്ടികളിൽ പകൽ പോലീസ് ബീറ്റ് നിർത്തി പകരം പ്ലാറ്റ്ഫോം സുരക്ഷാച്ചുമതല നൽകി. കോഴിക്കോട് മേഖലയിലാണ് തീവണ്ടികളിൽ പകൽസമയത്തെ പരിശോധന നിർത്ത ലാക്കിയത്. രാത്രികാല ബീറ്റ് തുടരുന്നുണ്ട്.പകൽ ബീറ്റ് നടത്തിവന്ന ജിആർപിഎഫ് ഉദ്യോഗ സ്ഥരെ റെയിൽവേ പ്ലാറ്റ്ഫോമുകളുടെ സുരക്ഷാ ഡ്യൂട്ടിക്ക് മാറ്റി നിയോഗിച്ചു. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.കോഴിക്കോട് മേഖലയിൽ പകൽസമയം ട്രെയിനിൽ സുരക്ഷാപ്രശ്നങ്ങൾ കുറവായതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മാറ്റം. ഫറോക്ക്, കൊയിലാണ്ടി, മാഹി, തിരൂർ, വടകര, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സുരക്ഷയ്ക്ക് ജിആർപിഎഫിനെ നിയോഗിച്ചിട്ടുണ്ട്. തിരൂരിൽ ആർപിഎഫിനുപുറമെ ഒരു എഎസ്ഐയെയും ഒരു പോലീസുകാരനെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂരിലും ഷൊർണൂരിലും തീവണ്ടികളിൽ പകൽ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചിട്ടുണ്ട്.

