തവനൂർ : തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര വാക്കുപാലിച്ചതോടെ ഭിന്നശേഷി ക്കാരി റിൻഷ പുറത്തൂരിന് ബ്രെയിൻ റീഡറിന്റെ സഹായത്തോടെ ഐഎഎസിന് പഠിക്കാം. കഴിഞ്ഞ ഡിസംബറിൽ തവനൂരിലെ പ്രതീക്ഷാഭവനിൽ നടന്ന ഭിന്നശേഷി ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു കാഴ്ചപരിമിതിയുള്ള റിൻഷ പുറത്തൂർ. പ്രസംഗത്തിനിട യിൽ തന്റെ സ്വപ്‌നമായ ഐഎഎസ് പഠന ആഗ്രഹം റിൻഷ പങ്കുവച്ചു. അതിന് ബ്രെയിൻ റീഡർ ഉപകരണം ആവശ്യമാണെന്ന് പറയുകയുംചെയ്‌തു. പരിപാടിയുടെ ഉദ്ഘാടകാനായിരുന്ന ദിലീപ് കെ. കൈനിക്കര റിൻഷയുടെ ആഗ്രഹം പൂർത്തീകരിക്കുമെന്ന് ചടങ്ങിൽ ഉറപ്പുനൽകി. സബ് കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫിസർ സമീർ മച്ചിങ്ങൽ, മെഡിക്കൽ ഓഫിസർ ഡോ.
ഷാജി അറയ്ക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, സൂപ്രണ്ട് ഐഷാബീവി, സ്‌കൂൾ കൗൺസലർ ദീപാ ദിവാകരൻ എന്നിവരടങ്ങുന്ന സംഘം ഉദാരമതികളിൽനിന്ന് ഉപകരണത്തിനാവശ്യമായ ഒന്നര ലക്ഷം രൂപ കണ്ടെത്തി. ഇതിൽ പകുതിയോളം രൂപ ഡോ. ഷാജി അറയ്ക്കലാണ് നൽകിയത്. ഈ തുക ഉപയോഗിച്ച് ഉപകരണം വാങ്ങി.തവനൂർ പ്രതീക്ഷാഭവനിൽ സംഘടിപ്പിച്ച ‘ ഹൃദയപൂർവം റിൻഷയ്ക്ക്’ പരിപാടി ഉദ്ഘാടനം ചെയ്‌തു സബ് കലക്ടർ ബ്രെയിൻ റീഡർ റിൻഷ പുറത്തൂരിനു സമ്മാനിച്ചു. ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫിസർ സമീർ മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. ഓഫിസർ ഡോ. ഷാജി അറയ്ക്കൽ, പഞ്ചായത്ത് സെക്രട്ടറി ടി.അബ്‌ദുൽ സലീം, ഹെൽത്ത് ഇൻസ്പെക്ടടർ രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.

