Breaking
Wed. Jun 17th, 2026

പാചകവാതക വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിയത് സംസ്ഥാനത്ത് ഹോട്ടലുകളെയും കേറ്ററിങ് സ്ഥാപനങ്ങളെയും ബാധിച്ചു തുടങ്ങി. സിലിണ്ടറുകൾ ആവശ്യപ്പെട്ട സ്ഥാപനങ്ങളോട് എണ്ണക്കമ്പനികളുടെ നിയന്ത്രണം പറഞ്ഞ് ഏജൻസികളും കൈമലർത്തി. ഇതോടെ വീണ്ടും വിറകടുപ്പിനെ ആശ്രയിക്കേണ്ട സ്ഥിതി വരുമോ എന്ന ആശങ്കയിലാണ് ഭക്ഷണ വിതരണ മേഖല. പാചകവാതക പ്രതിസന്ധിയെക്കുറിച്ച് ഹോട്ടൽ ഉടമകളുടെ സംഘടന ഇന്നലെ ഓൺലൈനായി അടിയന്തര യോഗം ചേർന്നു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ട് ചർച്ച നടത്താനും തീരുമാനിച്ചു.

തെക്കൻ കേരളത്തിലെ പലയിടത്തും വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം ഹോട്ടലുകളെ ബാധിച്ചതായി സംഘടന അറിയിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിവയ്ക്കാൻ നേരത്തേ അനൗദ്യോഗികമായാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇന്നലെ ചില എണ്ണക്കമ്പനികൾ ഏജൻസികൾക്ക് ഇതുസംബന്ധിച്ച് ഇമെയിൽ തന്നെ അയച്ചതായി വിവരമുണ്ട്. അതേസമയം ചില എണ്ണക്കമ്പനികൾ ഏജൻസികൾ സിലിണ്ടർ വിതരണം ചെയ്യുന്ന ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരം തേടിയിട്ടുണ്ട്. ഇവയ്ക്ക് ഇളവു നൽകാനാണ് നീക്കമെന്നാണു വിവരം. എന്നാൽ അവശ്യമേഖലയായ ഹോട്ടലുകൾക്ക് ഇളവൊന്നും ലഭിക്കുന്നില്ല.

നിലവിൽ പൂർണമായും പാചകവാതക സിലിണ്ടറുകളെ ആശ്രയിച്ചാണ് പാചകമെന്ന് മലപ്പുറത്തെ പ്രമുഖ ഹോട്ടലുടമ മനോരമയോട് പറഞ്ഞു. പ്രതിസന്ധി തുടരുകയാണെങ്കിൽ പ്രധാന പാചകം വിറകടുപ്പിലേക്കു മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. സമീപകാലത്തിറങ്ങിയ ബ്ലോവർ മാതൃകയിലുള്ള വിറകടുപ്പ് ഹോട്ടലുകൾക്കു പ്രയോജനകരമായേക്കും. എന്നാൽ പുകയും പൊടിയുമൊക്കെ വീണ്ടും തിരിച്ചെത്തുന്നതു സുഗമമായ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിവാതകത്തിന് പ്രതിസന്ധിയില്ല
പൈപ്‌ലൈൻ വഴി നൽകുന്ന പ്രകൃതിവാതകത്തിന് (പിഎൻജി) നിലവിൽ പ്രതിസന്ധിയില്ലെന്നാണ് അദാനി ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ പറയുന്നത്. എന്നാൽ, കുറഞ്ഞ നഗരങ്ങളിലും തദ്ദേശ സ്ഥാപന പരിധികളിലും മാത്രമാണ് നിലവിൽ പൈപ്‌ലൈനുള്ളത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *