നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തുന്നവരുടെ മൊബൈൽ ഫോൺ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളന്റിയർമാർക്ക്. കലക്ടർ വിനയ് ഗോയലിന്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ജില്ലയിലെ 3689 ബൂത്തുകളിലും സേവനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും സേവനം നൽകുന്നത്.വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറുന്ന പത്തുപേരുടെ വീതം മൊബൈൽ ഫോണുകൾ ബൂത്തിന് പുറത്ത് പ്രത്യേക പൗച്ചിൽ കുടുംബശ്രീ പ്രവർത്തകർ സൂക്ഷിക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേൽനോട്ട ചുമതല ബിഎൽഒ മാർക്കായിരിക്കും. ടോക്കൺ സംവിധാനത്തിലൂടെ ആയിരിക്കും മൊബൈൽ ഫോൺ സൂക്ഷിക്കുക. വോട്ട് ചെയ്തതിനുശേഷം ടോക്കൺ തിരികെ നൽകി മൊബൈൽ ഫോൺ കൈപ്പറ്റാം. പോളിങ് ബൂത്തിന്റെ 100 മീറ്റർ പരിധിക്ക് മുൻപായി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കണം. ബൂത്തിലേക്ക് മൊബൈൽ ഫോണുകൾക്ക് പ്രവേശനമില്ല.

