മലപ്പുറം : ജില്ലയിൽ കടുത്ത മത്സരം നടന്ന പൊന്നാനി, തവനൂർ മണ്ഡലങ്ങളുടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച പൊന്നാനി എ.വി ഹൈസ്കൂൾ കൗണ്ടിങ് സ്റ്റേഷനിലെ സീൽ ചെയ്ത സ്ട്രോങ് റൂം രഹസ്യമായി തുറന്ന സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം. വിഷയത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ സിപിഎമ്മും ബിജെപിയും പാലിക്കുന്ന മൗനവും തുറക്കാൻ തിരഞ്ഞെടുത്ത കൗണ്ടിങ് സ്റ്റേഷനും വിഷയത്തിന്റെ ഗൗരവം വർധപ്പിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.
ജില്ലയിൽ 16 മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ ജനങ്ങളെ അവഹേളിച്ചതും ജില്ലയിലെ വികസനത്തോട് കാണിച്ച അവഗണനയും തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി പ്രതിഫലിക്കുമെന്നും യോഗം അവകാശപ്പെട്ടു. കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.പി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പി.ടി.അജയ് മോഹൻ, കൺവീനർ അഷ്‌റഫ് കോക്കൂർ, വി.എ.സ്ജോയ്, ഇബ്രാഹിം മുതൂർ, വി.ബാബുരാജ് പി.പി.എ.റഷീദ് എന്നിവർ .പ്രസംഗിച്ചു. യുഡിഎഫ് ജില്ലാ ചെയർമാന്റെ ചുമതല കെ.പി.അബ്ദുൽ മജീദിന് പി.ടി.അജയ്മോഹൻ കൈമാറി. വാൽപാറ അപകടത്തിൽ പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരടക്കം 9 പേർ മരിച്ച സംഭവത്തിൽ യോഗം അനുശോചിച്ചു.

