തിരൂർ :കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രയ്ക്കിടെ നില ഗുരുതരമാകുന്നത് മനസ്സിലാക്കിയ ബസ് ജീവനക്കാർ അതിവേഗം ഇടപെട്ട് ബസ് നേരിട്ട് തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയിലേക്ക് എത്തിച്ചു. ആശുപത്രി യിൽ ഉടൻ ലഭിച്ച അടിയന്തര ചികിത്സയിലൂടെ യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ഡ്രൈവർ അഫ്സൽ, കണ്ടക്ടർ യൂനുസ്, ക്ലീനർ ബാബു എന്നിവരുടെ സമയോചിതവും മനുഷ്യസ്നേഹ പരവുമായ ഇടപെടലാണ് രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കിയത്.മാതൃകാപരമായ ഈ പ്രവർത്തനത്തിന് തിരൂർ ജനമൈത്രി പോലീസ് ജീവനക്കാരെ ആദരിച്ചു. മനുഷ്യസ്നേഹവും ഉത്തരവാദിത്വബോധവും ഉയർത്തിക്കാട്ടുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിന് മാതൃകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.ചടങ്ങിൽ തിരൂർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, എ.എസ്.ഐ മുഹമ്മദ് ഷംസാദ്, സി.പി.ഒ ജോബിൻ, ശിഹാബ് തങ്ങൾ ആശുപത്രി സെക്രട്ടറി അഡ്വ. മുഹമ്മദ് മുസ്സമിൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജസ്റ്റിൻ, മാനേജർ ഫസലുദ്ധീൻ, പി.ആർ.ഒ ശംസുദ്ധീൻ എന്നിവർ പങ്കെടുത്തു.

