വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് ലക്ഷക്കണക്കിന് തീർത്ഥാടകർ ഇന്ന് അറഫാ മൈതാനിയിൽ ഒത്തുചേരും. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി (വുഖൂഫ്) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് പ്രാർത്ഥനാനിർഭരമായ മനസ്സോടെ എത്തിയിരിക്കുന്നത്.
ഹാജിമാർ ഇന്ന് പുലർച്ചെയോടെ തന്നെ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. “ഹജ്ജ് എന്നാൽ അറഫയാണ്” എന്ന പ്രവാചക വചനത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട്, പാപമോചനത്തിനായുള്ള പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് പകൽ മുഴുവൻ അറഫയിൽ ചിലവഴിക്കും.പ്രധാന ചടങ്ങുകൾ ഇങ്ങനെ:
നമീറ മസ്ജിദിലെ ഖുതുബ: അറഫയിലെ നമീറ മസ്ജിദിൽ നടക്കുന്ന ഹജ്ജ് ഖുതുബക്ക് ശേഷം തീർത്ഥാടകർ ദ്വുഹ്ർ, അസ്വർ നമസ്കാരങ്ങൾ ഒന്നിച്ച് ചുരുക്കി നിർവ്വഹിക്കും.മുസ്ദലിഫയിലേക്ക്: സൂര്യാസ്തമയത്തിന് ശേഷം ഹാജിമാർ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെടും. ഇന്നത്തെ രാത്രി അവർ മുസ്ദലിഫയിലാണ് ചിലവഴിക്കുക. ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിക്കുന്നത് ഇവിടെ നിന്നാണ്.നാളെ ബലിപെരുന്നാൾ: നാളെ (ദുൽഹിജ്ജ 10) പുലർച്ചെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ ജംറത്തുൽ അഖബയിലെ കല്ലേറ്, ബലികർമ്മം, തലമുണ്ഡനം ചെയ്യൽ, കഅബയെ പ്രദിക്ഷണം ചെയ്യൽ (ത്വവാഫുൽ ഇഫാദ) എന്നിവ പൂർത്തിയാക്കും.വിപുലമായ സൌകര്യങ്ങൾതീർത്ഥാടകർക്ക് സുഗമമായി കർമ്മങ്ങൾ പൂർത്തിയാക്കാനുള്ള വിപുലമായ സുരക്ഷാ, ആരോഗ്യ, ഗതാഗത ക്രമീകരണങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. കടുത്ത ചൂട് കണക്കിലെടുത്ത് പ്രത്യേക തണലുകളും വാട്ടർ മിസ്റ്റ് ഫാനുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ഹജ്ജ് കമ്മിറ്റി വഴിയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും പോയ ആയിരക്കണക്കിന് മലയാളി തീർത്ഥാടകരും ഇപ്പോൾ അറഫയിലുണ്ട്.
