‘വയനാട്ടിലൊന്നു പോണം, ഒരു ചായ കുടിച്ചു പോരണം’. കെഎസ്ആർടിസിയിൽ മലപ്പുറത്തു നിന്നുള്ള വനിതാ യാത്രക്കാരുടെ പുതിയ ട്രെൻഡ് ആണിതെന്ന് ജീവനക്കാർ. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി യാത്ര ആഘോഷമാക്കുകയാണ് ജില്ലയിൽ നിന്നുള്ള വനിതകൾ. പദ്ധതി നടപ്പാക്കിയ ആദ്യ ആഴ്ച മലപ്പുറം ഡിപ്പോയിൽ മാത്രം 33% യാത്രക്കാരാണ് വർധിച്ചതെന്ന് അധികൃതർ. സമാന വർധന മറ്റു ഡിപ്പോകളിലുമുണ്ടെന്നാണ് വിവരം.
കഴിഞ്ഞദിവസം രാവിലെ 7ന് മലപ്പുറത്തു നിന്നെടുത്ത ബസിൽ കയറിയ ഒരുസംഘം വനിതാ യാത്രക്കാരോട് എങ്ങോട്ടാണെന്ന് കണ്ടക്ടർ ചോദിച്ചപ്പോൾ ‘വയനാട്ടിലേക്ക്’ എന്നായിരുന്നു മറുപടി. വയനാട്ടിൽ എവിടേക്കാണെന്നു ചോദിച്ചതോടെ സംഘം ആശയക്കുഴപ്പത്തിലായി. ആദ്യമായാണ് കെഎസ്ആർടിസിയിൽ വയനാട്ടിൽ പോകുന്നതെന്ന് മറുപടി. ബസ് എവിടെ വരെ പോകുമെന്നായി അടുത്ത ചോദ്യം. ബത്തേരിയിലേക്കാണെന്നു പറഞ്ഞതോടെ എന്നാൽ ടിക്കറ്റ് അങ്ങോട്ടേക്കായിക്കോട്ടേ എന്നു സംഘം.
ഗ്രാമീണ റൂട്ടിലൂടെയുള്ളതടക്കം ജില്ലയിലെ കെഎസ്ആർടിസി ബസുകളിലെല്ലാം വലിയ തോതിൽ യാത്രക്കാർ ഏറി. പൊന്നാനിയിൽ നിന്നുള്ള തീരദേശ റൂട്ടിലെ ബസിൽ മുൻപ് 13,000 രൂപയായിരുന്നു പ്രതിദിന കലക്‌ഷൻ എങ്കിൽ ഇപ്പോഴത് 18,000 രൂപ വരെ ആയി. സീറോ ടിക്കറ്റിലൂടെ ലഭിക്കാനുള്ള വരുമാനം ഉൾപ്പെടെയാണിത്.

