മെഡിക്കൽഷോപ്പുകൾക്ക് മുൻപിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്കൗണ്ട് ബോർഡുകൾ വിലക്കുന്ന ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ഡിസ്കൗണ്ട് ബോർഡ് വിലക്കിയെങ്കിലും വിലകുറച്ച് മരുന്ന് വിൽക്കുന്നതിന് തടസ്സമില്ല. 80 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ടെന്ന തരത്തിലുള്ള ബോർഡുകൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നത് ഒഴിവാക്കാനാണ് ബോർഡുകൾ വിലക്കിയതെന്ന സർക്കാർ വിശദീകരണം കോടതി കണക്കിലെടുത്തു. ഇത്തരം സർക്കുലർ പുറപ്പെടുവിക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. പുതിയ ലൈസൻസിനായോ പുതുക്കാനോ അപേക്ഷിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന ബോർഡുകൾ പ്രദർശിപ്പിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നതടക്കമുള്ള നിർദ്ദേശമാണ് സർക്കുലറിലുള്ളത്.
സർക്കുലറിനെതിരെ മെഡിക്കൽ ഷോപ്പ് ഉടമകൾ നൽകിയ ഹർജികൾ കോടതി തള്ളി. സർക്കുലർ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി അനുവദിക്കുകയും ചെയ്തു. സർക്കാരിനായി സീനിയർ ഗവൺമെന്റ് പ്ലീഡർ വി.എസ്. ശ്രീജിത് ഹാജരായി.
