പൊന്നാനി: മീൻപിടിത്ത ബോട്ട് പിടികൂടി പിഴയിട്ടതിനു പിന്നാലെ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ബോട്ടുടമയും പൊന്നാനി അഴീക്കൽ സ്വദേശിയുമായ സിദ്ദിഖ് മരിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പീഡനമാണ് മരണ കാരണമെന്ന ആരോപണം ഉയർന്നിരുന്നത്. പൊന്നാനി ഹാർബറിലെ മിക്ക മത്സ്യത്തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ദേശീയ ട്രഷറർ എ.കെ.ജബ്ബാർ കലക്ടർക്ക് പരാതിയും നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണവുമായി അഡിഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. അനധികൃത മീൻപിടിത്തം നടത്തിയതിനാണ് ബോട്ടുടമയ്ക്ക് പിഴ ചുമത്തിയതെന്നും സംഭവത്തിൽ ഉദ്യോഗസ്ഥ പീഡനമുണ്ടായെന്ന പരാതിയിൽ വസ്തുതയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ജബ്ബാറിന് കലക്ടറുടെ ഓഫിസിൽ നിന്ന് വിശദീകരണവും നൽകിയിട്ടുണ്ട്.

കടലിൽ മീൻപിടിത്തം നടത്തുമ്പോഴുള്ള ചട്ടങ്ങളും പിഴയും സംബന്ധിച്ച അവബോധം മത്സ്യത്തൊഴിലാളികൾക്ക് നൽകണമെന്നും നിയമ ബോധവൽക്കരണം നടക്കാത്തതിന്റെ പോരായ്മ സംഭവത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *