തിരൂർ : പൊന്നാനിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണംകവർന്ന കേസിലെ ഒന്നാംപ്രതി വാടാനപ്പള്ളി സ്വദേശി സുഹൈൽ കവർച്ചയ്ക്ക് തുടക്കമിട്ടത് വാഹനങ്ങളുടെ ബാറ്ററി മോഷണത്തിലൂടെ. ഓട്ടോറിക്ഷ, ബൈക്ക്, സ്കൂളുകളിലെ കംപ്യൂട്ടർ, ബാറ്ററി, പ്രൊജക്ടർ തുടങ്ങി പലവഴികളിലൂടെ സുഹൈൽ മോഷണപരമ്പരതന്നെ സൃഷ്ടിച്ചു. പിന്നീട് വീടുകൾ കുത്തിത്തുറന്നുള്ള വലിയ കവർച്ചകളായി.തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസുണ്ട്. വാടാനപ്പള്ളിയിൽ കവർച്ച നടത്തി പോലീസ് പിടിയിലായപ്പോൾ ലോക്കപ്പിൽ ബർമുഡയുടെ ചരടിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ച് ആശുപത്രിയിലായി.കളവു കേസുകളിൽ പിടിയിലായാൽ എത്ര ശ്രമിച്ചാലും കുറ്റസമ്മതം നടത്താതിരിക്കൽ സുഹൈലിന്റെ രീതിയാണ്. ജയിലിലായാൽ ജയിലിലെ മറ്റു തടവുകാരുമായിച്ചേർന്ന് കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കുന്നതും പതിവാണ്. കേസുകളിൽ സുഹൈലിന് ജാമ്യം ലഭിക്കാൻവേണ്ട സഹായങ്ങൾ ചെയ്യാറുള്ളത് അറസ്റ്റിലായ മനോജാണെന്ന് അന്വേഷണസംഘം പറഞ്ഞു.