എരമംഗലം : അടച്ചിട്ടവീട് കുത്തിത്തുറന്ന് വൻകവർച്ച. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി സ്വദേശി ചെറുകുളത്തിൽ ഷംസുവിന്റെ വീട്ടിലാണ് കവർച്ച. വീടിനകത്ത് സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണാഭരണവും രണ്ടുലക്ഷം രൂപയും ഡയമൺഡ് ആഭരണവും കവർന്നു. ഐഫോൺ, സി.സി.ടി.വി.യുടെ ഡി.വി.ആർ, രണ്ട് ലാപ്‌ടോപ്, വൈഫൈ മോഡം ഉൾപ്പെടെയുള്ള ഉപകരണങ്ങളും മോഷണംപോയി.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഷംസുവിന്റെ ഭാര്യ ബസരിയയും രണ്ടുമക്കളും രാത്രിയോടെ തിരിച്ചെത്താമെന്ന രീതിയിൽ വീട് അടച്ചുപൂട്ടി മാറഞ്ചേരി പരിച്ചകത്തെ ബസരിയയുടെ തറവാട് വീട്ടിലേക്ക് പോയത്. രാത്രി കനത്തമഴയെത്തുടർന്ന് പരിച്ചകത്തെ തിരിച്ചുള്ള യാത്ര ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പകൽ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിനകത്ത് കയറിയപ്പോഴാണ് കവർച്ച നടന്നത് അറിയുന്നത്.
മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. മോഷണവിവരം അറിയിച്ച ഉടനെ പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ എൽ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.
തുടർന്ന് തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. കവർച്ച നടന്ന വീട്ടിലേക്ക് വരുന്ന വഴികളിലെ സി.സി.ടി.വികൾ പോലീസ് പരിശോധിക്കുന്നുണ്ട്.