തിരൂർ : ജില്ലയിലെ പല കടകളിലും കൃത്രിമക്കളർ ചേർത്ത ചായപ്പൊടി കൊണ്ടുണ്ടാക്കിയ ചായ നൽകുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ജില്ലയിൽ പലയിടങ്ങളിലും കളർചേർത്ത ചായപ്പൊടി വില്പന വ്യാപകവുമാണ്.
പട്ടാമ്പിയിൽനിന്ന് ജില്ലയുടെ തീരദേശമേഖലയിൽ വില്പയ്ക്ക് കൊണ്ടുവന്ന 15 കിലോ കൃത്രിമകളർ ചേർത്ത ചായപ്പൊടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസംനടന്ന ബി.പി. അങ്ങാടി നേർച്ച സ്ഥലത്തെ ചില ചായക്കടകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മൊബൈൽ ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധന നടത്തിയപ്പോൾ കളർചേർത്ത ചായപ്പൊടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ വ്യാഴാഴ്ചകളിൽ തിരൂർ, താനൂർ മേഖലകളിൽ ഇത്തരം ചായപ്പൊടി വില്പന നടത്തുന്ന സംഘം വാഹനത്തിലെത്തുമെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സുജിത്ത് പെരേരയുടെ നിർദ്ദേശപ്രകാരം തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ, ഡ്രൈവർ മുഹമ്മദലി, കോട്ടയ്ക്കൽ ഭക്ഷ്യസുരക്ഷാ ഓഫീസർ യു.എം ദീപ്തി, ഓഫീസ് ജീവനക്കാരനായ എം.എസ്. വിബിൻ എന്നിവർചേർന്ന് നടത്തിയ പരിശോധനയിലാണ് ചായപ്പൊടി കണ്ടെത്തിയത്. വില്പനയ്ക്കുപോകുന്ന വാഹനം പിടികൂടി ചായപ്പൊടി പിടിച്ചെടുത്തത് വാഹനത്തിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി അഷ്റഫലി (55) ക്കെതിരേ കേസെടുത്തു.
ചായപ്പൊടിയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്കയച്ചു. അന്തിമഫലം വന്നാൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് എം.എൻ. ഷംസിയ പറഞ്ഞു.2024 തിരൂർ ചെമ്പ്രയിലെ വീട്ടിൽ സൂക്ഷിച്ച 70 കിലോയും ജൂലായിയിൽ വൈലത്തൂർ, വെങ്ങാട് എന്നിവിടങ്ങളിൽ നിന്ന് 200 കിലോ ചായപ്പൊടിയും പിടികൂടിയിരുന്നു.അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന്അസിസ്റ്റന്റ് കമ്മിഷണർ സുജിത്ത് പെരേര പറഞ്ഞു.