എടപ്പാൾ : മഹാത്മാഗാന്ധി ചർക്കയിൽ നൂൽനൂറ്റും സഹനസമരം നടത്തിയുമാണ് ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പാഠപുസ്തകത്തിലൂടെ വായിച്ചും കേട്ടുമുള്ള അറിവാണ് കുട്ടികൾക്കുണ്ടായിരുന്നത്. പലർക്കും ചർക്ക എന്തെന്നുപോലുമറിയില്ലായിരുന്നു.തവനൂർ കേളപ്പജി നഗറിൽ നടക്കുന്ന സർവോദയമേളയുടെ ഭാഗമായി സർവോദയസംഘം എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ചർക്ക പരിചയപ്പെടുത്തലിൽ പങ്കെടുത്തതോടെ കുട്ടികളുടെ മനസ്സിലെ സംശയങ്ങൾക്കെല്ലാം പരിസമാപ്തിയായി.
ഗാന്ധിയനും സമരചരിത്രത്തെ നേരിലറിവുള്ള ആളുമായ മുൻ രാജ്യസഭാംഗം സി. ഹരിദാസിന്റെ വിശദീകരണം കൂടിയായതോടെ കുട്ടികൾക്ക് പുതിയൊരനുഭവമായി പരിപാടി മാറി.ചർക്കയും ഉപ്പും ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി ലോകചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത സമരമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്ന് പരിപാടിയുടെ ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സ്‌കൂൾ പ്രിൻസിപ്പൽ കെ.എം. അബ്ദുൾഗഫൂർ അധ്യക്ഷനായി. സർവോദയസംഘം പ്രതിനിധി രാജീവൻ കണ്ണൂരാണ് ചർക്കയുടെ മാഹാത്മ്യത്തെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തിയത്. അഡ്വ. എ.എം. രോഹിത്, അടാട്ട് വാസുദേവൻ, കെ. രവീന്ദ്രൻ, വി.ആർ. മോഹനൻ നായർ, സലാം പോത്തനൂർ, പ്രണവം പ്രസാദ്, എം.ടി. അറമുഖൻ, പി. കോയക്കുട്ടി എന്നിവർ പ്രസംഗിച്ചു.