തിരൂർ : ഗൾഫ് മാർക്കറ്റിലെ മൊബൈൽ ഫോൺ കടകൾക്ക് തീപിടിച്ച് വ്യാപക നഷ്ടം. തീപിടിച്ച കടകളിൽ രണ്ടെണ്ണം പൂർണമായും മൂന്നെണ്ണം ഭാഗികമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷമാണ് സംഭവം. ചെമ്പ്ര റോഡിലുള്ള റോയൽ മൊബൈൽസ് ആൻഡ് ആക്സസറീസ്, ടോംടൺ മൊബൈൽസ് എന്നീ കടകളാണ് പൂർണമായി കത്തി നശിച്ചത്. സമീപത്തുള്ള മറ്റു കടകളിലേക്കും തീ പടരുകയായിരുന്നു. വെള്ളിയാഴ്ച ഗൾഫ് മാർക്കറ്റിന് അവധിയാണ്. പുക ഉയരുന്നതു കണ്ടതോടെ സമീപത്തുണ്ടായിരുന്നവർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഈ സമയമായപ്പോഴേക്കും പ്രദേശമാകെ പുക പടർന്നിരുന്നു. സേനയുടെ 3 യൂണിറ്റ് എത്തിയാണ് വെള്ളമൊഴിച്ച് തീ പൂർണമായി അണച്ചത്.
പുതിയ ഫോണുകളും പഴയ ഫോണുകളും സൂക്ഷിച്ചിരുന്ന കടകളാണിവ. സർവീസിനായി എത്തിച്ച ഫോണുകളും കത്തിയിട്ടുണ്ട്. പൂർണമായി കത്തിയ കടകളിലുള്ള ഫോണുകൾ ഇനി ഉപയോഗിക്കാനാകാത്ത വിധം നശിച്ചിട്ടുണ്ട്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഫോണുകളുടെ വിവിധ ഭാഗങ്ങളും കത്തിപ്പോയിട്ടുണ്ട്. ചില കടകളിൽ ഒന്നിലേറെ കൗണ്ടറുകളുമുണ്ടായിരുന്നു. പൂർണമായി കത്തിയ കടകളിൽ 10 ലക്ഷം രൂപ വീതം നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇതിന്റെ കണക്ക് എടുത്തു കഴിഞ്ഞിട്ടില്ല. 2023 ജനുവരിയിലും ഗൾഫ് മാർക്കറ്റിൽ തീപിടിത്തമുണ്ടായിരുന്നു.