പൊന്നാനി : കാലവർഷം കനക്കുന്നതോടെ കടലേറ്റത്തെ ഭയപ്പെട്ട് കഴിഞ്ഞിരുന്ന പൊന്നാനി തീരദേശവാസികൾക്കിനി ആശ്വാസകാലം. കടലാക്രമണത്തെ പ്രതിരോധിക്കുന്നതിനായുള്ള അടിയന്തര കടൽഭിത്തിയുടെ നിർമാണം പൂർത്തിയായി. പൊന്നാനി എം.ഇ.എസ്. കോളേജിനു പിൻവശത്ത് ഹിളർ പള്ളി ഭാഗത്തെ 218 മീറ്റർ നീളത്തിൽ കരിങ്കൽഭിത്തി നിർമാണവും മുല്ല റോഡ് ഭാഗത്ത് 134 മീറ്റർ നീളത്തിലും അജ്മീർ നഗറിൽ 78 മീറ്റർ നീളത്തിലും ജിയോബാഗ് സ്ഥാപിക്കുന്ന പണികളും പൂർത്തിയായി.ഇതോടെ പൊന്നാനിയിൽ ജിയോബാഗും കരിങ്കൽഭിത്തിയും ഉൾപ്പെടെ 430 മീറ്റർ ഭാഗത്ത് സംരക്ഷണകവചമാണ് ഒരുക്കിയിട്ടുള്ളത്. കരിങ്കൽഭിത്തി നിർമിക്കാൻ 65 ലക്ഷം രൂപയും ജിയോബാഗിനായി 26 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്.

കാലവർഷം കനക്കുമ്പോൾ കടൽഭിത്തിയില്ലാത്ത തീരമേഖലയിൽ വൻ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടലിനെത്തുടർന്ന് നടപടി.

1084 മീറ്റർ കൂടി നിർമിക്കും

തീരദേശത്ത് മറ്റൊരു മേഖലയിൽ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കും. പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലായി 1084 മീറ്റർ കടൽഭിത്തിയാണ് നിർമിക്കുക. നഗരസഭയിൽ അലിയാർപള്ളിമുതൽ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടിയിൽ 250 മീറ്ററും കടൽഭിത്തി നിർമിക്കുന്നത്. കൂടാതെ പൊന്നാനിയിലെ കടൽക്ഷോഭത്തിന് ശാശ്വതപരിഹാരമെന്ന നിലയിൽ ടെട്രാപോഡ് കടൽഭിത്തി സംവിധാനവും സർക്കാർ പരിഗണയിലാണ്. ഇതിന്റെ ഭാഗമായി സാധ്യതാപഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.സി.ആർ. ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കി പ്രാഥമിക സാധ്യതാപഠന റിപ്പോർട്ട് ഈ മാസം അവസാനത്തോടെ സർക്കാരിനു കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *