എരമംഗലം : പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽനിന്ന് അർഹരായ കുടുംബങ്ങളെ ഒഴിവാക്കിയെന്ന ആരോപണവുമായി വെളിയങ്കോട് പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി സിപിഎം പ്രതിഷേധം.പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റു ജീവനക്കാരും ഓഫീസിൽ ഉണ്ടായിരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകർ ഓഫീസിന്റെ പ്രധാന കവാടത്തിന്റെ ഷട്ടർ അടച്ചുപൂട്ടിയത്.സിപിഎം പഞ്ചായത്തംഗങ്ങളായ സബിത പുന്നക്കൽ, ഹസീന ഹിദായത്ത്, പി. പ്രിയ, താഹിർ തണ്ണിത്തുറക്കൽ എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പുസമരം നടത്തി.
പെരുമ്പടപ്പ് എസ്‍ഐമാരായ എ. ഖാലിദ്, പി.കെ. ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പഞ്ചായത്ത് സെക്രട്ടറിയുമായും സിപിഎം നേതാക്കളുമായും ചർച്ചയ്ക്ക് വഴിയൊരുക്കി.നിലവിൽ പിഎംഎവൈ ഭവന പദ്ധതിയിൽ ഉൾപ്പെടാതെപ്പോയ അർഹരായവരെ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനൽകിയതോടെ സിപിഎം പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.സിപിഎം പൊന്നാനി ഏരിയാ കമ്മിറ്റിയംഗങ്ങളായ സുരേഷ് കാക്കനാത്ത്, സുനിൽ കാരാട്ടേൽ, പി.എം. ആറ്റുണ്ണി തങ്ങൾ, ഹുസൈൻ പാടത്തകായിൽ, റിയാസ് പഴഞ്ഞി, പി. അജയൻ, ടി. ഗിരിവാസൻ, നവാസ് നാക്കോല, പ്രകാശൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.